ബംഗലൂരു: ബംഗ്ലാദേശി ബ്ലോഗർ അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫൈസൽ അഹമ്മദ് ബംഗലൂരുവിൽ പിടിയിൽ. 2015 മെയ് 12നാണ് ഫൈസൽ അഹമ്മദ് ഉൾപ്പെടുന്ന നാലംഗ ഭീകര സംഘം സ്വതന്ത്ര ചിന്തകനായ അനന്ത വിജയ് ദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഫൈസൽ ബംഗ്ലാദേശിൽ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു.
ജൂലൈ 1ന് ബംഗലൂരുവിൽ അറസ്റ്റിലായ ഫൈസലിനെ ജൂലൈ 3ന് കൊൽക്കത്തയിൽ എത്തിച്ചിരുന്നു. അതീവ രഹസ്യമായാണ് പ്രതിയെ ചോദ്യം ചെയ്തത്. 2015ൽ തന്നെ ഇന്ത്യയിലേക്ക് കടന്നതായി, ചോദ്യം ചെയ്യലിൽ ഫൈസൽ സമ്മതിച്ചു. ഷാഹിദ് മജുംദാർ എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞു വന്നിരുന്നത്. ഇയാൾക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ലഭ്യമായതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു.
ഫൈസലിന്റെ പക്കൽ നിന്നും നിരവധി പാസ്പോർട്ടുകളും ഡ്രൈവിംഗ് ലൈസൻസും വോട്ടർ ഐഡി കാർഡും ലഭിച്ചു. അസമിലെ മേൽവിലാസത്തിലാണ് ഇയാൾ ഇവ സംഘടിപ്പിച്ചത്. അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയ കേസിൽ, ബംഗ്ലാദേശിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 5 പ്രതികളിൽ ഒരാളാണ് ഫൈസൽ. അഞ്ച് പേരിൽ രണ്ട് പേരെ പിന്നീട് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിരുന്നു. ഒരാൾ തടവിലിരിക്കെ മരിച്ചു. ഒരാൾ ഒളിവിലാണ്.
ഇസ്ലാമിക ഭീകര സംഘടന അൽ ഖ്വായ്ദയുടെ ഉപവിഭാഗമായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ പ്രവർത്തകരായിരുന്നു അനന്ത വിജയ് ദാസിനെ കൊലപ്പെടുത്തിയത്. സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന ഫൈസൽ മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെയാണ് കൊലപാതകം നടത്തിയത്. അസം അതിർത്തിയ്‌ക്ക് സമീപമുള്ള ബംഗ്ലാദേശ് മേഖലയിൽ സജീവ സാന്നിദ്ധ്യമുള്ള സംഘടനയാണ് അൻസാറുള്ള ബംഗ്ലാ ടീം.
Comments