തിരുവനന്തപുരം: ഭരണഘടനാ അവഹേളന പ്രസംഗത്തിൽ സജി ചെറിയാന്റെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ രാജി. തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ പാർട്ടി സെക്രട്ടറിയേറ്റിൽ പറഞ്ഞിട്ടുണ്ട്. മാദ്ധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന സജി ചെറിയാന്റെ വാദവും കോടിയേരി തള്ളി.
സജി ചെറിയാന്റെ രാജി സന്ദർഭോചിതമാണ്. മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തി അക്കാര്യം തീരുമാനിക്കും. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാം എന്ന് പാർട്ടി ഭരണഘടനയിലുണ്ട്. വീഴ്ച മനസിലാക്കി സജി ചെറിയാൻ പെട്ടന്ന് തന്നെ രാജിവച്ചു. ഉന്നതമായ ജനാധിപത്യബോധം അദ്ദേഹം ഉയർത്തിപ്പിടിച്ച് മാതൃക സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ രാജിയോടെ ഈ പ്രശ്‌നങ്ങളെല്ലാം അപ്രസക്തമായി. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു.
സജി ചെറിയാൻ പാർട്ടി എംഎൽഎ സ്ഥാനവും രാജി വയ്‌ക്കുമോ എന്ന ചോദ്യത്തിന്, പ്രതിപക്ഷം ഉന്നയിക്കുന്നതിന് അനുസരിച്ച് ആരെങ്കിലും എംഎൽഎ സ്ഥാനം രാജി വച്ചിട്ടുണ്ടോ എന്നായിരുന്നു മറുചോദ്യം. ഇക്കാര്യങ്ങളിൽ പാർട്ടിക്ക് നിലപാട് ഉണ്ടെന്നും, അതിന് അനുസരിച്ചാണ് നടപടികൾ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments