ന്യൂഡൽഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുമായി പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 4.30 ന് കൂടിക്കാഴ്ച നടത്തും. 57 അംഗ സഭയിൽ 27 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഒൻപത് ഭാഷയിലായാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചെയർമാൻ എം വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പന്ത്രണ്ട് പേർ ഹിന്ദിയിലും സംസ്കൃതം, കന്നട, മാറാത്തി, ഒറിയ ഭാഷകളിൽ രണ്ട് പേർ വീതവും പഞ്ചാബിയിലും തമിഴിലും തെലുങ്കിലും ഓരോരുത്തരുമാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിയത്.
ഇന്ന് സത്യപ്രതിജ്ഞ ചെയ്തവർക്ക് ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും ചെയർമാൻ വ്യക്തമാക്കി. പാർലമെന്റിന്റെ വർഷകാല സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും നടക്കുകയെന്നും സാമൂഹിക അകലം പാലിക്കണമെന്നും അറിയിച്ചു. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സഭ പങ്കുചേരണമെന്നും കൃത്യമായി സഭയിൽ പങ്കെടുത്ത് അവസരങ്ങൾ വിനിയോഗിക്കണമെന്നും നായിഡു വ്യക്തമാക്കി.
സത്യപ്രതിജ്ഞ ചെയ്തവരിൽ 18 പേർ ഭാരതീയ ജനതാ പാർട്ടി അംഗങ്ങളാണ്. 14 പേർ സഭയിലേക്ക് വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമൻ, പീയുഷ് ഗോയൽ, കോൺഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, മുകുൾ വാസ്നിക്, ആർഎൽഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
Comments