ന്യൂഡൽഹി: വിദേശ നാണയ വിനിമയ ചട്ടലംഘനം നടത്തിയതിന് ആംനെസ്റ്റി ഇന്ത്യ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനും (എഐഐപിഎൽ) മുൻ സ്ഥാപന മേധാവി അകാർ പട്ടേലിനും പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). ആംനെസ്റ്റി ഇന്ത്യ 51.72 കോടിയും അകാർ പട്ടേൽ 10 കോടിയുമാണ് പിഴ ഇനത്തിൽ അടയ്‌ക്കേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കാണിക്കൽ നോട്ടീസും അയച്ചതായി ഇഡി വ്യക്തമാക്കി.
നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വഴി ഇന്ത്യയിലെ തങ്ങളുടെ സ്ഥാപനങ്ങൾ വഴി വൻതോതിൽ വിദേശ സംഭാവന അയയ്‌ക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടേലിനും എഐഐപിഎല്ലിനുമെതിരെ നടപടി ആരംഭിച്ചതെന്ന് ഏജൻസി അറിയിച്ചു. യുകെയിലെ ആംനെസ്റ്റി ഇന്റൻനാഷണലാണ് ഇക്കാര്യങ്ങൾ ഏജൻസിയെ അറിയിച്ചത്.
ഇന്ത്യയിലെ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിലോ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന് കീഴിലോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലോ രജിസ്റ്റർ ചെയ്യാത്തവരിൽ നിന്നാണ് പണം കൈമാറ്റം ചെയ്തത്. ഫെമ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്ന് ഇഡി അറിയിച്ചു. 2019ൽ ആംനെസ്റ്റി ഇന്ത്യയ്‌ക്ക് എതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരമാണ് ഇഡി അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. 2011-12 സാമ്പത്തിക വർഷത്തിൽ വിദേശ സംഭാവനകൾ വാങ്ങാൻ എഐഐപിഎൽ അനുവദിച്ചിരുന്നു. പിന്നീട് ഇത് റദ്ദാക്കുകയും ചെയ്തിരുന്നു.
Comments