ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. വിശ്രമത്തിലായിരുന്ന സീനിയർ താരങ്ങൾ ഇന്ന് കളിക്കിറങ്ങും. ടെസ്റ്റിലെ തോൽവിയുടെ ക്ഷീണം തീർക്കുന്നതിനായി ആയിരിക്കും ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്നത്. തോൽവിയ്‌ക്ക് വഴങ്ങേണ്ടി വന്ന അതേ മണ്ണിൽ ഇംഗ്ലണ്ടിനെതിരെ വിജയം നേടുക എന്നതാണ് കളിക്കിറങ്ങുന്ന ടീമിന്റെ ലക്ഷ്യം. ആദ്യ കളിയിൽ യുവതാരങ്ങളാണ് മിന്നും വിജയം സമ്മാനിച്ചതെങ്കിൽ അവർക്കൊപ്പം സീനിയേഴ്സ് കൂടി ഇറങ്ങുന്നതോടെ മികച്ച കളിയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിയ്‌ക്കാണ് മത്സരം.
ഇംഗ്ലണ്ട് ടീമിന് എഡ്ജ്ബാസ്റ്റണില്‍ ടി20 യില്‍ നൂറ് ശതമാനം വിജയമെന്ന റെക്കോർഡ് സ്വന്തമാണ്. 2014 ൽ ഇന്ത്യയും തോൽവിയുടെ ചൂട് അറിഞ്ഞിട്ടുണ്ട്. ആ ചരിത്രം തിരുത്തുക എന്നത് കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. സീനിയർ താരങ്ങൾ തിരിച്ചെത്തുന്നതോടെ ആരായിരിക്കും ടീമിൽ നിന്ന് പുറത്താകുക എന്നത് വരും നിമിഷങ്ങളിൽ അറിയാം. വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് വിശ്രമത്തിന് ശേഷം ഇന്ന് തിരിച്ച് കളിയ്‌ക്കിറങ്ങുന്നത്.
മോശം ഫോമിലുള്ള വിരാട് കോലിയ്‌ക്ക് ഫോമിലേയ്‌ക്ക് തിരിച്ചെത്താനുള്ള മത്സരം കൂടിയാണ് ഇന്ന് നടക്കുന്നത്. ലോക കപ്പിന് മുന്നോടിയായി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മികച്ച ഇന്നിംങ്സ് കോലി കാഴ്ചവെയ്‌ക്കേണ്ടതുണ്ട്. അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തത് ഒരു കുറവായി വിലയിരുത്തപ്പെടുന്നു. അതിനാൽ തന്നെ ബൗളിംഗില്‍ മാറ്റം വരുത്തും. കളിക്കിറങ്ങുന്നതിനായി ഉമ്രാന്‍ മാലിക്ക് അവസരം കാത്തിരിക്കുന്നു. ഇംഗ്ലണ്ടിനെ സംബന്ധിച്ച് അവരുടെ പ്രധാന താരങ്ങൾ വിശ്രമത്തിലാണ്. എന്നിരിക്കിലും ടീമിനെ എഴുതി തള്ളുവാൻ സാധിക്കില്ല. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ജേസണ്‍ റോയ്, മൊയീന്‍ അലി ഇവർ ഇംഗ്ലണ്ടിന്റെ കരുത്തന്മാർ തന്നെയാണ്.
Comments