പത്തനാപുരം: അനുമതിയില്ലാതെ വനത്തിനുള്ളിൽ കയറി വീഡിയോ ചിത്രീകരിച്ചതിന് പോലീസ് കേസ് എടുത്തതോടെ ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിന്റെ വീട്ടിൽ നോട്ടീസ് പതിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് പതിക്കുക. കേന്ദ്രവനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ പ്രകാരം ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് അമലക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കാട്ടിൽ പ്രവേശിക്കുമ്പോൾ ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരു കുട്ടി കൂടി ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ വനത്തിനുള്ളിൽ എത്തിച്ചതിൽ നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനും വനം വകുപ്പ് കത്തയക്കും. ആറ് മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. തെന്മല മാമ്പഴത്തറ കാട്ടിൽ പ്രവേശിച്ച ഇവർ കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തുകയും, അവയെ പ്രകോപിപ്പിക്കുകയും, വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.
വനം വന്യജീവി നിയമം അനുസരിച്ച് വന്യജീവികളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലോ, സിനിമ പോലുള്ള മാദ്ധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. ഗവേഷണം പോലുള്ള കാര്യങ്ങൾക്കായി വീഡിയോ ചിത്രീകരിക്കണമെങ്കിൽ ചീഫ് വൈൽഡ് വാർഡന്റെ അനുമതി ആവശ്യമാണ്.
Comments