ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വലിയൊരു തുക കണ്ടെടുത്തതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശ്രീലങ്ക ആസ്ഥാനമായുള്ള ഡെയ്ലി മിററിന്റെ റിപ്പോർട്ട് പ്രകാരം കണ്ടെടുത്ത പണം സുരക്ഷാ വിഭാഗത്തിന് കൈമാറി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതുസംബന്ധിച്ച് നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കറൻസി നോട്ടുകൾ എണ്ണുന്നത് ദൃശ്യങ്ങളിൽ കാണിക്കുന്നു. വസതിക്ക് പുറത്ത് നിന്നുള്ള നാടകീയ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നതിരുന്നു. വലിയ തോതിൽ പ്രകടനക്കാർ വളപ്പിലേക്ക് ഇരച്ചുകയറുന്നത് ആണ് ആദ്യ വന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
പ്രതിഷേധക്കാർ നീന്തൽക്കുളത്തിൽ മുങ്ങിക്കുളിക്കുന്നതും മറ്റുള്ളവർ ആർപ്പു വിളിക്കുന്നതും കാണാം. പ്രസിഡന്റ് രാജപക്സെയെ ഉടൻ പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധക്കാർ ഗോതബായക്കെതിരെ മുദ്രാവാക്യം മുഴക്കി. ചില പ്രതിഷേധക്കാർ സംഗീത ഉപകരണങ്ങൾ ആസ്വദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. വിക്രമസിംഗെയുടെ നാടകീയമായ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം സൈനിക മേധാവി ശവേന്ദ്ര സിൽവ ക്രമസമാധാനം നിലനിലനിർത്തുന്നതിന് സായുധ സേനയെ പിന്തുണയ്‌ക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ചു. ലക്ഷക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കുകയും, കൊളംബോയിലുളള പ്രധാനമന്ത്രി വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
പ്രതിഷേധക്കാരുടെ ആക്രമണ ഭീഷണിയെത്തുടർന്ന് പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും ഇതിനകം വീട് ഒഴിഞ്ഞിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധത്തിനിടെ മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രസിഡന്റ് മറ്റൊരിടത്തേക്ക് പലായനം ചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, രാജപക്സെ എവിടെയാണെന്ന് തനിക്ക് ഒരു വിവരവുമില്ലെന്ന് സർക്കാർ വക്താവ് മോഹന സമരനായകെ പറഞ്ഞു.
Comments