മുംബൈ : മഹാരാഷ്‌ട്രയിൽ ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉദ്ധവ് പക്ഷത്തിന്റെയും ഷിൻഡെ പക്ഷത്തിന്റെയും വാദം കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനത്തിൽ എത്തൂ എന്നും കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനം വരുന്നത് വരെ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് നടപടിയെടുക്കാനാകില്ല.
ഷിൻഡെ സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെയാണ് അയോഗ്യരാക്കണമെന്നാണ് ഇരുപക്ഷവും പരസ്പരം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിലെ 39 പേരെയും ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 14 പേരെയും അയോഗ്യരാക്കണമെന്നതാണ് ആവശ്യം. തുടർന്ന് 53 ശിവസേന എംഎൽഎമാർക്ക് നിയമസഭാ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. സ്പീക്കർ തിരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും ഇരുപക്ഷവും പാർട്ടി വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ്.
വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് ഷിൻഡെ പക്ഷം താക്കറെ ക്യാമ്പിലെ 14 എംഎൽഎമാർക്ക് നോട്ടീസ് നൽകിയത്. ശിവസേനയുടെ ചീഫ് വിപ്പായി സ്പീക്കർ അംഗീകരിച്ച ഭരത് ഗൊഗവാലെ നൽകിയ വിപ്പ് ലംഘിച്ചതിനെ തുടർന്നായിരുന്നു നടപടി. വിശ്വാസ വോട്ടെടുപ്പിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ഭരത് ഗൊഗാവാലെ എല്ലാ ശിവസേന എംഎൽഎമാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്ധവ് പക്ഷത്തെ എംഎൽഎമാർ വിപ്പ് ലംഘിച്ചു. വിപ്പ് ലംഘിക്കുന്നത് നിയമസഭാ ചട്ടങ്ങളിൽ ഗുരുതരമായ കുറ്റമാണ്. ഈ സാഹചര്യത്തിലാണ് ഇവർക്ക് നോട്ടീസ് അയച്ചത്.
അതേസമയം പാർട്ടി ചീഫ് വിപ്പിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് മറ്റൊരാളെ വിപ്പ് സ്ഥാനത്തേക്ക് നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. കൂറുമാറി ഷിൻഡെ പക്ഷത്ത് ചേർന്നതിന് 39 എംഎൽഎമാർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
Comments