കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത 1979 ൽ പുറത്തിറങ്ങിയ ‘കുമ്മാട്ടി’ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോസെസി. സമൂഹമാദ്ധ്യമത്തിലൂടൊണ് ചിത്രത്തെ വിശേഷിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയത്. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാർന്നതും ഹൃദയഹാരിയായ ചിത്രമെന്നുമാണ് സ്‌കോസെസി ചിത്രത്തെ വിശേഷിപ്പിച്ചത്.സ്‌കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന്റെ റിസ്റ്റോറേഷൻ സ്‌ക്രീനിംഗ് റൂമിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള വിശേഷണം.
അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ സ്‌കോസെസി ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ്. ഷട്ടർ ഐലൻഡ് ഉൾപ്പടെയുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ആവിഷ്‌കരണം ആയിരുന്നു. ഇതിന് പുറമെ ഹോളിവുഡ് ചിത്രങ്ങളായ സ്‌കോസെസി ഗുഡ്ഫെല്ലാസ്, ദി ഐറിഷ്മാൻ, ടാക്സി ഡ്രൈവർ, കാസിനോ എന്നിവയും അദ്ദേഹത്തിന്റെ മികച്ച സിനിമകളായി വിലയിരുത്തപ്പെടുന്നു.
സംവിധായകൻ മാർട്ടിൻ സ്‌കോർസെസിയുടെ ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്‌ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചിത്രത്തിന്റെ നവീകരിച്ച 4k പതിപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രദർശനം അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സ്‌കോർസെസി സിനിമയുടെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയത്.
മലയാളത്തിലെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു കുമ്മാട്ടി. കാവാലം നാരായണപ്പണിക്കരാണ് കുമ്മാട്ടിയുടെ കഥയും ഗാനങ്ങളും ഒരുക്കിയിരുന്നത്. കെ. രവീന്ദ്രനാഥൻ നായരാണ് നിർമ്മാതാവ്. കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ അവാർഡ് 1979-ൽ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.















