മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ബോളിവുഡ് നടൻ അനുപം ഖേർ. സിംഹം അതിന്റെ പല്ല് തീർച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭം വികലമാണെന്ന് പ്രമുഖർ ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുകൂലിച്ച് അനുപം ഖേർ രംഗത്ത് എത്തിയത്.
സിംഹത്തിന് പല്ലുണ്ടെങ്കിൽ തീർച്ചയായും സിംഹം അത് പുറത്തുകാട്ടും. സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണ്. ആവശ്യമെങ്കിൽ ഭാരതത്തിലെ സിംഹം കടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ട്വീറ്റിനൊപ്പം പ്രധാനമന്ത്രി സൻഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.
പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തിലെ സിംഹങ്ങൾ പല്ല് പുറത്തുകാട്ടി ഗർജ്ജിക്കുന്ന തരത്തിലാണെന്നും ഇത് ദേശീയ ചിഹ്നത്തിലേത് പോലെ അല്ലെന്നും ആരോപിച്ചാണ് സിപിഎം, ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്. ഇന്ത്യ സുശക്തമാണെന്ന സന്ദേശമാണ് ഗർജിക്കുന്ന സിംഹത്തിലൂടെ കേന്ദ്രസർക്കാർ നൽകുന്ന സന്ദേശം. എന്നാൽ ഇത് ദുഷ്ടതയാണ് വെളിവാക്കുന്നത് എന്നാണ് വിമർശനം. കഴിഞ്ഞ ദിവസം പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നത്തെച്ചൊല്ലിയാണ് പ്രതിപക്ഷ പാർട്ടികൾ വിവാദത്തിന് തിരി കൊളുത്തിയത്.
Comments