പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെയ്‌ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ഉപാധിയുണ്ട്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ പറയുന്നു. എല്ലാ ശനിയാഴ്ചയും ഷോളയാർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി അറിയിച്ചു.
വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന ആരോപണത്തിന്മേലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് താമസിക്കുന്ന വനവാസികളെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്വപ്‌ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സംസ്ഥാന സർക്കാരിൽ നിന്ന് പ്രതികാര നടപടികൾ നേരിടേണ്ടി വന്നതായി എച്ച്ആർഡിഎസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അജി കൃഷ്ണന്റെ അറസ്റ്റുണ്ടായത്. തുടർന്ന് ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഒരു ദിവസം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ശേഷം കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് വീണ്ടും നൽകിയ ജാമ്യാപേക്ഷയാണ് കോടതി അംഗീകരിച്ചത്.
Comments