തിരുവനന്തപുരം: സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തെ നിയമസഭയിൽ വിമർശിച്ച് വി.ഡി സതീശൻ. 80 ശതമാനം സ്‌ഫോടന കേസുകളും ഒരു തുമ്പും ഇല്ലാതെ അവസാനിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത് എന്നതുകൊണ്ടാണ് നിയമസഭയിൽ കൊണ്ടുവരുന്നത്. സിപിഎംകാർ പ്രതികളായ കേസിൽ തുമ്പുണ്ടാകില്ല. അവരെ അറസ്റ്റ് ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.
ബോംബ് ഉണ്ടാക്കുന്നതിനിടയിൽ കൊല്ലപ്പെട്ടതിൽ ഏഴ് പേർ സിപിഎം കാരാണ്. അവരുടെ കുടുംബങ്ങളോട് ഒരു അനുകമ്പ തോന്നണ്ടേയെന്നും സതീശൻ ചോദിച്ചു. നമ്മളെ ആരും വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്. നമ്മളെല്ലാം വിമർശിക്കപ്പെടും. ദൈവത്തിനെപ്പോലും വിമർശിക്കുന്ന കാലമാണ്. അങ്ങ് കാരണഭൂതനാണ് ലോകത്തിന്റെ ആളാണ് എന്നൊക്കെ ഇവര് പറയും. കാര്യസാദ്ധ്യത്തിന് സുഖിപ്പിക്കാൻ വേണ്ടിയാണ്. അതിലൊന്നും അങ്ങ് വീഴരുതെന്നാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.
മട്ടന്നൂരിൽ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിച്ചതിനിടെ രണ്ട് അസം സ്വദേശികൾ സ്‌ഫോടനത്തിൽ മരിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടയിലായിരുന്നു മുഖ്യമന്ത്രിയെയും സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തെയും സതീശൻ കടന്നാക്രമിച്ചത്.
ടിപി ചന്ദ്രശേഖരൻ വധവും സതീശൻ ഇടയിൽ പരാമർശിച്ചു. നിങ്ങളുടെ പാർട്ടിയുടെ കൊടിയും പിടിച്ച് കുറെ നാൾ നടന്നതല്ലേ, എങ്ങനെ കൊല്ലാൻ പറ്റുന്നു. സിപിഎം അധികാരത്തിലേറിയ ശേഷം നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളാണ് നടക്കുന്നത്. അതിനെല്ലാം നേതൃത്വം കൊടുത്ത ഒരു പാർട്ടിയുടെ മുഖ്യമന്ത്രിയായി ഇവിടെ വന്നിരുന്ന് കൊലപാതകത്തിനെതിരെ സംസാരിക്കുകയാണെന്ന് വി.ഡി സതീശൻ പരിഹസിച്ചു.
കൊല്ലപ്പെട്ട അസം സ്വദേശികൾക്ക് ഒപ്പം വന്ന 19 വയസുകാരൻ തിരിച്ചുവണ്ടി കയറിയത് ആ പിതാവിന്റെയും 22 കാരന്റെയും മൃതദേഹങ്ങളുമായിട്ടാണ്. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രിക്ക് അത് ഒരു വിഷയമല്ല. വിഷയദാരിദ്ര്യമെന്നാണ് ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പറയുന്നതെന്ന് സതീശൻ വിമർശിച്ചു. സ്‌ഫോടനം ഉണ്ടാകുമ്പോൾ പോലീസ് നായയെയും കൊണ്ട് തെക്കുവടക്ക് നടക്കും. അല്ലാതെ കേസിലെ പ്രതികളെ പിടിക്കില്ല.
19 വയസുകാരനെയും 22 വയസുകാരനെയും ശിരസിൽ മഴു കൊണ്ടു വെട്ടി നിങ്ങൾ കൊന്നില്ലേ. ടിപി ചന്ദ്രശേഖരനെ കൊന്നത് എങ്ങനെയാണ്? ആ വിധവയല്ലേ ഇവിടെ ഇരിക്കുന്നതെന്ന് കെ.കെ രമയെ ചൂണ്ടി സതീശൻ ചോദിച്ചു. അവരെ ഇപ്പോഴും നിങ്ങളുടെ നേതാക്കൻമാർ അപമാനിക്കുകയാണ്.52 വെട്ട് വെട്ടി മുഖം വികൃതമാക്കി. അതൊന്നും ഒരു മലയാളിയുടെയും മനസിൽ നിന്ന് മാഞ്ഞുപോകില്ല.
ഇരിക്കൂറിൽ ബോംബ് ഒരു വീട്ടിൽ സ്‌ഫോടനം ഉണ്ടായി രണ്ട് പേർ മരിച്ചു. ഒരുപാട് പേർക്ക് പരിക്കേറ്റു. അന്ന് പാർട്ടിക്ക് അതിൽ ബന്ധമില്ലെന്ന സ്ഥിരം സാധനമാണ് സിപിഎം പുറത്തിറക്കിയത്. പിന്നീട് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രീകണ്ഠാപുരത്ത് എത്തി മരണപ്പെട്ടവർക്ക് കുടുംബ സഹായഫണ്ടും പരിക്കേറ്റവർക്ക് ചികിത്സാസഹായ ഫണ്ടും നൽകിയപ്പോൾ പറഞ്ഞത് ഇവർ പാർട്ടിക്ക് വേണ്ടിയാണ് രക്തസാക്ഷികൾ ആയതെന്നാണ്. ബോംബ് ഉണ്ടാക്കുന്നതിനിടയിൽ കൊല ചെയ്യപ്പെട്ടവർ പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായി എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് മുഖ്യമന്ത്രിയുടെ റോളിൽ ഇവിടെ വന്നിരുന്ന് സ്റ്റഡി ക്ലാസ് നൽകുന്നതെന്നും സതീശൻ പരിഹസിച്ചു.
Comments