ബംഗളൂരു : കർണാടകയിൽ മഴക്കെടുതിയിൽ ദുരിതത്തിലായവർക്ക് സഹായവുമായി സംസ്ഥാന സർക്കാർ. കനത്ത മഴയിൽ തകർന്ന അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ പുനഃസ്ഥാപിക്കാൻ അടിയന്തിരമായി 500 കോടി രൂപ അനുവദിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.
മഴക്കെടുതിയെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് എല്ലാ ജില്ലകളിൽ നിന്നും ശേഖരിക്കുമെന്നും ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് സഹായം അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം നേരിടേണ്ടിവന്ന പ്രകൃതി ദുരന്തങ്ങൾ വിലയിരുത്തിക്കൊണ്ട് യോഗത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര മണിക്കൂർ നീണ്ട യോഗത്തിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഓരോ ജില്ലയിലെയും നാശനഷ്ടങ്ങൾ മുഖ്യമന്ത്രിയെ വിശദമായി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ 32 പേരാണ് മരിച്ചത്. അഞ്ച് പേരെ കാണാതായതായി. 300 പേർ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കെത്തിയിട്ടുണ്ട്. 34 പേർക്ക് പരിക്കേറ്റു.
എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നാല് ടീമുകൾ വീതമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. മൂന്ന് ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്ന സീ വേവ് ബ്രേക്കർ സാങ്കേതികവിദ്യ നടപ്പാക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്.
Comments