തിരുവനന്തപുരം: അശോകസ്തംഭ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർലമെന്റിൽ സ്ഥാപിച്ച അശോകസ്തംഭം രൂപകൽപ്പന ചെയ്തത് വിദഗ്ധരാണെന്നും തന്നെപ്പോലെ ഒരാൾക്ക് അശോകസ്തംഭം എങ്ങനെയായിരിക്കണമെന്ന് പറയാനാകില്ലെന്നും ഗവർണർ പറഞ്ഞു.
ഒരു കെട്ടിടം നിർമിച്ചാൽ അതിന്റെ രൂപകൽപന സംബന്ധിച്ച് പല അഭിപ്രായങ്ങൾ ഉയരും. എല്ലാവർക്കും അതിനോട് യോജിക്കാൻ കഴിയണമെന്നില്ല. അത് സർവസാധാരണമാണ്. എല്ലാവരുടെയും കാഴ്ചപ്പാടുകളെ മാനിക്കുന്നു. എന്നാൽ ഇത്തരം രൂപകൽപനകൾ തയ്യാറാക്കായിത് വിദഗ്ധരാണെന്ന് നാം ഓർക്കണം. സാധാരണക്കാരനായ തന്നെപോലൊരാൾക്ക് ഒരിക്കലും അശോകസ്തംഭത്തിന്റെ രൂപകൽപനയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്ന് ഗവർണർ വ്യക്തമാക്കി.
അശോകസ്തംഭം രാജ്യത്ത് വലിയ ചർച്ചയായതോടെ ശിൽപി സുനിൽ ദിയോർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഫോട്ടോ പകർത്തിയ ക്യാമറയുടെ ആംഗിളിൽ വന്ന വ്യത്യാസമാണ് സ്തംഭത്തിലെ സിംഹത്തിന്റെ മുഖഭാവം വ്യത്യസ്തമായി കാണാൻ കാരണം. ചിത്രം താഴെ നിന്ന് പകർത്തിയതിനാൽ മുഖത്തെ വികാരങ്ങൾ വന്യമായി തോന്നുകയും വായ വലുതായി കാണപ്പെടുകയും ചെയ്തുവെന്നും ദിയോർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്ര ഭാവമാണെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അശോക സ്തംഭത്തിന്റെ ശിൽപികളിൽ ഒരാൾ നേരിട്ടെത്തി വിശദീകരണം നൽകിയത്.
Comments