തിരുവനന്തപുരം : മാത്യു കുഴൽനാടന്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെൻറർ വിവാദത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ. എ. നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് സ്പീക്കർ മുഖ്യമന്ത്രിയുടെ വിശദീകരണം തേടിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണ പി ഡബ്യു സി ഡയറക്ടർ ജെയ്ക് ബാല കുമാറിനെ മെൻറർഎന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽനാടന്റെ പരാമർശം. എന്നാൽ ഇത് പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിന് പിന്നാലെ മാത്യു, വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ശേഷം മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരായി അവകാശലംഘന നോട്ടീസ് നൽകുകയായിരുന്നു.
നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്. അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്‌ക്കിടെയാണ് നോട്ടീസ് നൽകിയത്.
വീണാ വിജയന്റെ മെന്ററാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് സ്ഥാപനത്തിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ എന്ന് മാത്യൂ പറഞ്ഞതിനെതിരെ അടിയന്തര പ്രമേയ ചർച്ചക്കിടെ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.’മാത്യു കുഴൽ നാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റ്റർ ആയിട്ടുണ്ടെന്ന് ആ മകൾ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്, എന്തും പറയാമെന്നതാണോ ‘ എന്നുമായിരുന്നു സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം .
അതേസമയം തെളിവുകൾ ഉൾപ്പെടെ നിരത്തിയാണ് മാത്യു കുഴൽ നാടൻ നോട്ടീസ് അയച്ചത്.
വെബ് സൈറ്റിന്റെ ആർക്കൈവ്സ് രേഖകൾ പ്രകാരം 2020 മെയ് 20 വരെ എക്‌സാ ലോജിക് സൊല്യൂഷൻസിന്റെ വെബ്‌സൈറ്റിൽ ജെയ്ക് ബാലകുമാർ കമ്പനിയുടെ ഫൗൻഡേഴ്‌സിന്റെ മെൻററർ ആണെന്ന് രേഖപ്പെടുത്തിയിരുന്നു.കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രൊഫഷണൽ ബന്ധത്തെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തെളിവുകളും മാത്യു കുഴൽനാടൻ അവാകാശലംഘന നോട്ടീസിനൊപ്പം സ്പീക്കർക്ക് നൽകിയിരുന്നു.
Comments