ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും നിർഭയ സംഭവം. 16 കാരിയെ തട്ടിക്കൊണ്ടുപോയി കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം രണ്ട് ദിവസത്തിന് ശേഷമാണ് പോലീസ് അറിഞ്ഞത്. പെൺകുട്ടി ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്ന മൂന്നംഗ സംഘമാണ് ക്രൂരകൃത്യം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജൂലൈ ആറിനായിരുന്നു സംഭവം. വൈകിട്ട് സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെയാണ് യുവാക്കളെ കണ്ടത്. ഇവരിൽ ഒരാളുടെ സുഹൃത്ത് കൂടിയാണ് പെൺകുട്ടി.
ആദ്യം രണ്ട് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവർ വിളിച്ചത് അനുസരിച്ച് മൂന്നാമൻ കാറുമായി വന്നു. കാറിൽ പോകാമെന്ന വാഗ്ദാനം സ്വീകരിച്ച പെൺകുട്ടി ഇവരോടൊപ്പം കയറുകയായിരുന്നു.
പെൺകുട്ടിയെ ഇവർ ആദ്യം മഹിപാൽപൂരിലെ മദ്യശാലയിൽ കൊണ്ടുപോയി. അവിടെ നിന്ന് മദ്യം വാങ്ങി. ഇത് കഴിക്കാൻ നിർബന്ധിച്ചു. പിന്നീട് വിജനമായ സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷം മൂവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ മർദ്ദിക്കുകയും ചെയ്തു.
സൗത്ത് ഡൽഹിയിലെ വസന്ത് വിഹാറിൽ നിന്നും മഹിപാൽപൂർ വരെ കാർ സഞ്ചരിച്ചിട്ടും പോലീസ് ഇക്കാര്യം അറിഞ്ഞില്ല. രണ്ട് ദിവസത്തിന് ശേഷം ജൂലൈ എട്ടിനാണ് പോലീസ് സംഭവം അറിയുന്നത്.
Comments