തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി സിപിഐ നേതാക്കൾ. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ പറഞ്ഞു. മണിയെ നിയന്ത്രിക്കണോ എന്ന് സിപിഎം തീരുമാനിക്കണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
എം എം മണിയുടെ പരാമർശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പിയും പറഞ്ഞു. മണിയുടെ പരാമർശം ഇടത് മുന്നണിയുടെ സ്ത്രീവിരുദ്ധ നിലപാടിന്റെ ഉദാഹരണമായി ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിലായിരുന്നു സിപിഐ ദേശീയ നേതാക്കളുടെ പ്രതികരണം.
ആ മഹതി വിധവയായി പോയി, അത് അവരുടെ വിധിയാണ് എന്നായിരുന്നു മണിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണ് എന്ന കെ കെ രമയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു എം എം മണി. ഇതിനെതിരെ പ്രതികരിച്ച പ്രതിപക്ഷ എം എൽ എമാരോട് ‘മിണ്ടാതിരിയെടാ കൂവേ‘ എന്നായിരുന്നു എം എം മണിയുടെ പ്രതികരണം.
എം എം മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. അവഹേളനം നടന്നിട്ടില്ല എന്ന എം എം മണിയുടെ ന്യായീകരണം മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു.
കെ കെ രമയ്‌ക്കെതിരായ പരാമർശത്തെ ഇന്നും എം എം മണി ന്യായീകരിച്ചു. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി എം എം മണി പറഞ്ഞു. വിമർശനം കേൾക്കാൻ തയ്യാറാകാത്തവർ നിയമസഭയിൽ വരരുതെന്നും മണി പറഞ്ഞു.
Comments