തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ.പി കുമാരന്. കോട്ടയ്‌ത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വിഎൻ വാസവനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. അഞ്ച് ലക്ഷം രൂപയും ശിൽപവുമാണ് പുരസ്‌കാരം.
പി. ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. സംവിധായകൻ സിബി മലയിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് എന്നിവർ ജൂറിയിലുണ്ടായിരുന്നു.
ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്‌ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ജെസി ഡാനിയൽ അവാർഡ്. അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് 29-ാമത് പുരസ്‌കാര ജേതാവായി കെ.പി കുമാരനെ തിരഞ്ഞെടുത്തത്.
കണ്ണൂർ തലശ്ശേരി സ്വദേശിയായ കെപി കുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അതിഥി. തോറ്റം, രുക്മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെ പാട്ട്, ആകാശഗോപുരം തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്തത പ്രധാന ചിത്രങ്ങളാണ്. അടൂർ ഗോപാലകൃഷ്ണൻ ചിത്രമായ സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.
വരുന്ന ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിക്കുക.
Comments