മലയാളികൾ എക്കാലത്തും ആഘോഷിക്കുന്ന സിനിമയാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് തിയറ്ററിൽ ഇടിമുഴക്കമായി മാറിയ മോഹൻലാൽ ചിത്രം രാജാവിന്റെ മകൻ. ഒരു മോഹൻലാൽ ചിത്രം എന്നതിനപ്പുറം മലയാളത്തിന്റെ സൂപ്പർതാര പദവിയിലേയ്‌ക്ക് മോഹൻലാലിനെ ഉയർത്തിയ ചിത്രമായതിനാൽ എക്കാലവും മലയാളികൾക്ക് ഈ സിനിമ അവേശമാകുന്നു. 1986-ൽ മോഹൻലാലിന്റെ തലവര തന്നെ മാറ്റിമറിച്ച രാജാവിന്റെ മകൻ പുറത്തിറങ്ങിയിട്ട് 36 വർഷം തികയുകയാണ്. മലയാള സിനിമ പ്രേമികളും മോഹൻലാൽ ആരാധകർക്കും ഒരുപോലെ സന്തോഷം നൽകുകയാണ് ഈ ദിവസം.
“മൈ ഫോണ്‍ നമ്പർ ഈസ് 2255” എന്ന പറയാത്ത മലയാളികളില്ല. കടിച്ചാൽ പൊട്ടത്താത്ത വാക്കുകൾ കൊണ്ടുള്ള തീപ്പൊരി ഡയലോഗ് അല്ലെങ്കിൽ കൂടെയും മലയാളികൾ അത് ഏറ്റെടുത്തു. താരം വളരെ സിംപിൾ ആയി പറഞ്ഞ ആ ഡയലോഗ് കാലങ്ങൾ കടന്ന് പോയിട്ടും മലയാള സിനിമയുടെ മാസ് ഡയലോഗുകളുടെ പരിവേഷത്തിൽ തന്നെ മലയാളികൾ ഉരുവിട്ടു കൊണ്ടിരിക്കുന്നു. അതിന് ഒരു കാരണമേ ഒള്ളു.. അത് പറഞ്ഞത് മോഹൻലാൽ ആണ് എന്നത് തന്നെ.
മമ്മൂട്ടിയെ മനസിൽ വെച്ച് എഴുതിയ ചിത്രം അദ്ദേഹം നിരസിച്ചതോടെയാണ് മോഹൻലാലിനെ തേടിയെത്തിയത്. പിന്നീട് നടന്നത് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. മോഹൻലാലിന്റെ കരിയറിൽ വലിയ മാറ്റം കൊണ്ടുവരാൻ ചിത്രത്തിനായി. മലയാള സിനിമയിലെ മറ്റൊരു താരോദയത്തിന് വഴി തെളിയിക്കുകയായിരുന്നു രാജാവിന്റെ മകൻ എന്ന ചിത്രം. ഡെന്നീസ് ജോസഫാണ് സിനിമയുടെ തിരക്കഥ രചിച്ചത്.
‘രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്, പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു… പ്രിന്‍സ് രാജകുമാരന്‍ രാജാവിന്റെ മകന്‍. യേസ് ആം എ പ്രിന്‍സ്, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്…. അധോലോകങ്ങളുടെ രാജകുമാരന്‍’ ഈ സംഭാഷണങ്ങൾ ഒരു മലയാളിയും ഏറ്റു പറയാതെ ഇരുന്നിട്ടില്ല. മോഹൻലാലിന് താര ചക്രവർത്തിയുടെ സിംഹാസനം നൽകിയ ‘രാജാവിന്റെ മകൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ 36 വർഷം ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ.
Comments