അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുമ്പോഴും അഗ്നിവീർ ആകാനുള്ള അപേക്ഷകളയച്ച യുവാക്കളുടെ എണ്ണം 7.5 ലക്ഷം ആയി . വ്യോമസേനാ മേധാവി എയർ ചീഫ് മർഷൽ വി ആർ ചൗധരി ആണ് ഈ വിവരം പുറത്തുവിട്ടത് . വളരെ മികച്ച രീതിയിലുള്ള സമീപനമാണ് ചെറുപ്പക്കാരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് . ഡിസംബർ മാസത്തിനുള്ളിൽ എല്ലാവരുടെയും സെലക്ഷൻ
നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് പറഞ്ഞിട്ടുള്ളത് .
ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഏക്കാലത്തെയും വലിയ റിക്രൂട്ട്മെന്റാണ് നടക്കാനിരിക്കുന്നത്. പദ്ധതി തുടങ്ങി 10 ദിവസത്തിന് ശേഷമാണ് ഐഎഎഫ് രജിസ്ട്രേഷൻ ആരംഭിച്ചത് . നേരത്തെയുളള റിക്രൂട്ട്‌മെന്റുകളിൽ 6,31,528 പേർ വരെയാണ് രജിസ്റ്റർ ചെയ്തത് . എന്നാൽ അഗ്നിപഥ് പദ്ധതി വന്നതോടെ അപേക്ഷകരുടെ എണ്ണം 7,49,899 ആയി വർധിച്ചു . ഇത് പുതിയ തലമുറയ്‌ക്ക് രാജ്യ സേവനം ചെയ്യാനുള്ള താല്പര്യമാണ് ചൂണ്ടി കാണിക്കുന്നത് .
രാജ്യത്തെ യുവാക്കൾ ആവേശത്തോടെയാണ് ഈ പദ്ധതിയെ സ്വാഗതം ചെയ്തത് . എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു . പ്രതിപക്ഷ എം പിമാർ ചേർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദർശിച്ച് ഈ പദ്ധതി നിർത്തണമെന്ന് പറഞ്ഞിരുന്നു . മാത്രമല്ല രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളും നടത്തിയിരുന്നു . ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് അഗ്നിപഥ് പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം വർധിച്ചത് .
ഈ വർഷത്തെ എയർ ഫോഴ്സ് ദിനം വിപുലമായിട്ടാഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു . ഒക്ടോബർ 8 ആണ് എയർ ഫോഴ്സ് ദിനമായി ആഘോഷിക്കുന്നത് . ഈ വർഷത്തെ പരേഡ് ചണ്ഡീഗഡിൽ ആണ് നടക്കാൻ പോകുന്നത് . ഡൽഹിയുടെ പുറത്തേക്ക് പരിപാടികൾ മാറ്റണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു . ഇത് നമ്മുടെ ചെറുപ്പക്കാർക്ക് കൂടുതൽ ആവേശം ജനിപ്പിക്കാൻ കാരണമാകുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ കാരണം .
പരിപാടികൾ എല്ലാം വ്യത്യസ്തമായ രീതികളിൽ ആണ് തയ്യാറാക്കിയിരിക്കുന്നത് . നഗരത്തിലെ പ്രധാന തടാകമായ സുഖ്‌ന തടാകത്തിനു മുകളിലൂടെ ഫ്ലൈ പാസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . സമീപ പ്രദേശത്തുള്ള നഗര വാസികൾക്കും ഇതൊക്കെ കാണുവാനുള്ള അവസരം ലഭിക്കും . സുഖോയ് എസ് യു 30, മിറാഷ് 2000 തുടങ്ങിയ യുദ്ധ വിമാനങ്ങളുടെ പ്രകടനവും നടക്കും. മുൻപ് സൈനീക താവളങ്ങളിൽ മാത്രായിരുന്നു നടത്തിയിരുന്നത് . പരിമിതമായ ആളുകൾക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളു. ചണ്ഡീഗഡിൽ വരുന്നതോടെ ഇതിനു മാറ്റമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Comments