കോഴിക്കോട് : രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് തന്റെ ചിത്രം പിൻവലിച്ചത് താൻ വനിതകൾക്കൊപ്പം നിൽക്കുന്നതിനാലെന്ന് സംവിധായക വിധു വിൻസെന്റ്. ചലചിത്രമേളയിൽ നിന്ന് അസംഘടിതർ എന്ന സിനിമ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച സംവിധായക കുഞ്ഞില മസിലമണിയെ പിന്തുണച്ചാണ് വിധു തന്റെ ചിത്രം മേളയിൽ നിന്നും പിൻവലിച്ചത്.
വൈറൽ സെബി എന്ന ചിത്രമാണ് പിൻവലിച്ചത്. മേളയിലെ നാല് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ‘ സംസ്ഥാനത്ത് വനിതാ ചലചിത്ര പ്രവർത്തകർ കുറവാണ്. എന്തിനാണ് സിനിമ ഒഴിവാക്കിയതെന്ന് മസിലമണിയോട് വ്യക്തമാക്കിയിട്ടില്ല. സർക്കാർ വനിതാ സിനിമകൾക്ക് പ്രാതിനിധ്യം നൽകുമ്പോൾ ചലചിത്ര അക്കാദമി അതിനൊപ്പം നിൽക്കണമായിരുന്നു. ഫിക്ഷൻ വിഭാഗത്തിലെങ്കിലും ചിത്രം പ്രദർശിപ്പിക്കണമായിരുന്നു എന്ന് ” വിധു വിൻസെന്റ് പറഞ്ഞു. ചലച്ചിത്ര മേളകൾ പ്രതിഷേധത്തിനുള്ള വേദികൾ കൂടെയാണെന്നും അവർ വ്യക്തമാക്കി.
കേരളത്തിൽ സ്ത്രീകൾക്ക് സിനിമ നിർമ്മിക്കുന്നതിന് വേണ്ടി കാശ് അനുവദിച്ച് പ്രഖ്യാപനം നടത്തിയ സർക്കാരാണ് ഇപ്പോൾ ഉള്ളത്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും അനുകൂല നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ആകെ അഞ്ചാറ് പെണ്ണുങ്ങളെ ഉള്ളൂ ഇവിടെ സിനിമ ഉണ്ടാക്കുന്നത്. അപ്പോൾ അവരോട് വിവേചനം കാണിക്കേണ്ട കാര്യം ഇല്ലെന്നും വിധു തുറന്നടിച്ചു.
അതേസമയം ചിത്രം മേളയിൽ നിന്ന് പിൻവലിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ വിധു അറിയിച്ചിരുന്നു.
കുറിപ്പ് ഇങ്ങനെ ;
വനിതാ ചലച്ചിത്രമേളയിൽനിന്ന് എന്റെ സിനിമ വൈറൽ സെബി പിൻവലിക്കുന്നു. എൻ.എം.ബാദുഷ നിർമിച്ച് ഞാൻ സംവിധാനം ചെയ്ത വൈറൽ സെബി എന്ന ചിത്രം ജൂലൈ 17ന് 10 മണിക്ക് കോഴിക്കോട് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്റെ ചിത്രം വനിതാ ചലച്ചിത്രമേളയിൽനിന്ന് പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.” ഇതിന് പുറമെ സിനിമ പിൻവലിക്കാനുള്ള കാരണവും അവർ വ്യക്തമാക്കിയിരുന്നു.
Comments