മുംബൈ : നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളും പോലീസും തമ്മിൽ വാക്ക് തർക്കം . പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളും പോലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്. മഹാരാഷ്‌ട്രയിലും രാജസ്ഥാനിലുമാണ് സംഭവം ഉണ്ടായത്.
പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നിന്ന പോലീസുകാരും വിദ്യാർത്ഥിനികളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.തുടർന്ന് പരീക്ഷാ കൺട്രോളറെ വിളിച്ചുവരുത്തി, പരീക്ഷയ്‌ക്കിടെ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടായാൽ തന്റേത് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
നീറ്റ് പരീക്ഷയ്‌ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഡ്രസ്സ് കോഡും അതുസംബന്ധിച്ച അറിയിപ്പുകളും അധികൃതർ നൽകിയിരുന്നു. എന്നാൽ ഇവ പാലിക്കാതെയാണ് വിദ്യാർത്ഥികൾ എത്തിയത്. മതപരമോ സാംസ്‌കാരികപരമോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ രണ്ട് മണിക്കൂർ മുൻപെങ്കിലും കേന്ദ്രത്തിലെത്തി പരിശോധനകൾ പൂർത്തിയാക്കണ്ടതുണ്ട് എന്ന നിർദ്ദേശം അധികൃതർ നൽകിയിരുന്നു.
ഇതിനെ തുടർന്ന് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
Comments