എറണാകുളം: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് കോടതി ചോദിച്ചു. റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങൾ വർദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകൾ എന്നത് പൊതുജനത്തിന്റെ അവകാശമാണ്.
മോശം അവസ്ഥയിലായ റോഡുകളിൽ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങൾക്കായി സർക്കാർ ഉപയോഗിക്കുന്നു. നിർമ്മാണം പൂർത്തിയായി ആറ് മാസത്തിനുള്ളിൽ റോഡ് തകർന്നാൽ വിജിലൻസ് കേസ് എടുക്കണം. റോഡ് പണിയ്‌ക്ക് നേതൃത്വം നൽകുന്ന എൻജിനീയർമാർക്കെതിരെ നടപടി സ്വീകരിക്കണം. സംഭവത്തിൽ ഒരു വർഷം കൊണ്ടുതന്നെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിച്ചത്. ഹർജി ആഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
Comments