തൃശൂർ : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സബ് ജയിലിൽ നിന്നാണ് സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇവിടെ എത്തിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായാണിത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ച് വർഷമായി സുനി ജയിലിലാണ്. കേസിലെ മറ്റെല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും സുനിയുടെ കുറ്റം വളരെ ഗുരുതരമായത് കാരണം ജാമ്യത്തിൽ വിടാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ. ആരോഗ്യ നില മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി ജൂലൈ 13 ന് കോടതി തള്ളി.
സുനിക്കെതിരായ ആരോപണങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടി പോലീസിനും പിന്നീട് കോടതിയിലും നൽകിയ മൊഴിയിൽ പൾസർ സുനിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. തുടർന്ന് ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശിച്ചു.
Comments