ദിസ്പൂർ: കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനും അസം പോലീസിനെ കൃത്യനിർവഹണത്തിൽ സഹായിക്കാനുമായി കമാൻഡോ ബറ്റാലിയൻ രൂപീകരിക്കാനൊരുങ്ങി ഹിമന്ത സർക്കാർ. അഞ്ച് പുതിയ കമാൻഡോ ബറ്റാലിയനുകൾക്കായി 839.95 കോടി രൂപയാണ് മന്ത്രിസഭ അനുവദിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുമെന്ന് മുഖമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയുടെ അസം കാമ്പസ് സ്ഥാപിക്കാനും തീരുമാനമായി. പുതിയ റോപ്പ് വേ, മഹാരാഷ്‌ട്രയിൽ അസം കോംപ്ലക്‌സ് നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ മാനദണ്ഡം ലഘൂകരിക്കുക തുടങ്ങിയ വിഷയങ്ങളിലും മന്ത്രിസഭ തീരുമാനമെടുത്തു.2021-2030 കാലഘട്ടത്തിലെ കാലാവസ്ഥ വ്യതിയാന ആക്ഷൻ പ്ലാനും മന്ത്രിസഭ അംഗീകരിച്ചു. റോപ്പ്‌വേകളുടെ നിർമ്മാണവും പ്രവർത്തനവും കാര്യക്ഷമമാക്കുന്നതിനായി അസം ഏരിയൽ റോപ്പ് വേയ്‌സ് ബിൽ 2022 പാസാക്കുകയും ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. എട്ട് ലക്ഷം രൂപയിൽ താഴെ വരുമാനവും ഗ്രാമീണ മേഖലയിൽ 30 ബിഗാ യൂണിറ്റ് കൃഷിഭൂമിയും നഗര മേഖലയിൽ 2 ബിഗാ ഭൂമിയും മുൻസിപാലിറ്റി- കോർപ്പറേഷൻ പരിധിയിൽ 8640 ചതുരശ്രയടി ഭൂമിയും ഉള്ളവർക്ക് ഇനി മുതൽ പിന്നോക്ക സർട്ടിഫിക്കറ്റ് ലഭിക്കും. ഹൈലകണ്ടി ജില്ലയിലെ ബിർസിമ, കർബി ആംഗ്ലോങ് ജില്ലയിലെ ഡോൾഡോളി, ശിവസാഗറിലെ ഗെലെക്കി കമൽബാരി, ബിശ്വനാഥ് ജില്ലയിലെ പാഭോയ്, സാദിയയിലെ അംബികാപൂർ എന്നിവിടങ്ങളിലാകും ആദ്യ ഘട്ടത്തിൽ ബറ്റാലിയൻ സ്ഥാപിക്കുക എന്നും സർക്കാർ വ്യക്തമാക്കി.
Comments