എറണാകുളം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വിദേശിയായ മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാൻ തൊണ്ടി മുതലായ അടി വസ്ത്രത്തിൽ ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. എന്നാൽ വിചാരണ നടപടികൾ ആരംഭിക്കാത്ത കേസ് അന്തമായി നീളുകയാണ്. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഹർജി നൽകിയത്. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
ആന്റണി രാജു പ്രതിയായ കേസ് പതിറ്റാണ്ടുകളായി കോടതി മുറിയിൽ തന്നെ കിടക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികൾ മനപ്പൂർവ്വം വൈകിപ്പിക്കുകയാണ്. അതിനാൽ കോടതി ഇടപെട്ട് നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. വിസ്താരമുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി എത്രയും വേഗം കേസിൽ തീരുമാനം ഉണ്ടാക്കണം. കോടതിയ്ക്കെതിരെയും അന്വേഷണം വേണം. ഇതിനായി ഹൈക്കോടതി തന്നെ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ആന്റണി രാജു ജൂനിയർ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന കാലത്തെ സംഭവമാണ് കേസിനാധാരം. പ്രതിയെ രക്ഷിക്കാൻ കോടതിയിലെ ക്ലാർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മോഷ്ടിക്കുകയും അളവിൽ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച കേസിൽ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ടെത്തിയാണ് കോടതി വെറുതെ വിട്ടത്.
Comments