ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നാളെ (വ്യാഴാഴ്ച) ഇഡിക്ക് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകും. അതേസമയം സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. നേരത്തെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോഴും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിഷേധങ്ങളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ വൈകിട്ട് യോഗം ചേർന്നു. ഇഡി പോലുളള പാവകളെ കണ്ട് പേടിക്കില്ലെന്ന് യോഗത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
ജൂൺ 23 നായിരുന്നു സോണിയയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോവിഡാനന്തര പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെന്നും നീട്ടിവെയ്‌ക്കണമെന്നും ഇവർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ജൂലൈ 21 ന് ഹാജരാകാൻ നിർദ്ദേശിച്ചത്. ജൂൺ എട്ടിനാണ് സോണിയയ്‌ക്ക് ഇഡി സമൻസ് അയച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ജൂൺ 12 ഓടെ ശ്വാസതടസം ഉൾപ്പെടെയുളള പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.
സോണിയ കൂടി ചോദ്യം ചെയ്യലിന് വിധേയമാകുന്നതോടെ കൂടുതൽ പ്രതിരോധത്തിലാവുകയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസും സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ആരോപിച്ചാണ് അന്വേഷണം. കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി യങ് ഇന്ത്യ നടത്തിയ സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് ആരോപിക്കുന്നുണ്ട്. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.
നാളെ രാജ്യതലസ്ഥാനത്തും സംസ്ഥാനതലസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കേസി വേണുഗോപാൽ പറഞ്ഞു. രാഹുൽഗാന്ധിയെ ഇഡി 5 ദിവസം ചോദ്യം ചെയ്തിരുന്നു.
Comments