തിരുവനന്തപുരം: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് മുൻ പി എസ് സി ചെയർമാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായി ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. ഭഗവത്ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് ദ്രൗപതി മുർമു. ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്‌ട്രപതിയായി. മഹാത്മാ ഗാന്ധിയുടെ ഒരു സ്വപ്നം കൂടി സഫലമായെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗാന്ധിജിയുടെ സ്വപ്നങ്ങൾക്ക് ഭരണപരമായ ജീവൻ നൽകുകയാണ് നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാർട്ടിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകോത്തര മാതൃക സൃഷ്ടിച്ചിരിക്കുന്നു. അധികാരം, ധനശേഷി, ജാതി, സംഘടനാബലം എന്നിങ്ങനെ ഉന്നത പദവിയിലെത്താനുതകുന്ന യാതൊരു ഘടനയും സഹായത്തിനില്ലാത്തവരെ സഹായിക്കുന്നതാണ് ധർമ്മ പരിരക്ഷ എന്ന കാര്യം പ്രാവർത്തികമാണെന്നു നമുക്ക് ബോധ്യമാകുന്നതും ഇത്തരം വിജയങ്ങൾ കാണുമ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ധർമ്മ സംരക്ഷണ ലക്ഷ്യം സാധു പരിരക്ഷയാണെന്ന് ശ്രീമദ് ഭഗവത്ഗീത സുവ്യക്തമായി പറഞ്ഞിരിക്കുന്നു. നാം കണ്ടുമുട്ടുന്ന ഏറ്റവും നിരാലംബനും നിസ്സഹായനുമായ മനുഷ്യൻ സാധുവിന്റെ പ്രതീകമാണെന്ന് ഗാന്ധിജി തന്റെ ഗീതാവ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്. ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് മുർമു ജി. അവർ ഈ മഹാരാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തുന്നു എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം നൽകുന്ന മഹത്തായ സന്ദേശമെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
ബി ജെ പിയും കേന്ദ്രസർക്കാരും ആദിവാസി സംരക്ഷണത്തിനായി സ്വയം സമർപ്പിക്കുമ്പോൾ ആഹാരമെടുത്ത് ഭക്ഷിച്ചതിന് മധു എന്ന ആദിവാസി യുവാവിനെ മോഷ്ടാവായി കരുതി തല്ലിക്കൊന്നവരെ സംരക്ഷിക്കുന്നതിന് വേണ്ടി സാക്ഷികളെ കൂറുമാറ്റാൻ സഹായിക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് കെ എസ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ഓരോ സാക്ഷികൾ കൂറുമാറിക്കൊണ്ട് ആദിവാസിയുടെ നിർദോഷമായ രക്തത്തിൽ, അവർ ഓരോരുത്തരായി ജ്ഞാനസ്നാനം ചെയ്യുന്നു. അവരുടെ മേൽ നീതിമാന്റെ ചോര വീഴുന്നു. ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
Comments