കോഴിക്കോട് : പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ(42) ആണ് മരിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ശേഷം സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
രാത്രി പത്തരയോടെയാണ് സംഭവം. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് എല്ലാത്തിനും തുടക്കും. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രശ്‌നം ഒത്തുതീർക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ പോലീസിനെ വിളിച്ചു. വടകര പോലീസ് സറ്റേഷനിൽ നിന്ന് കോൺസ്റ്റബിൾ എത്തിയാണ് ഇവരെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്.
കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായതോടെ വടകര എസ് ഐ മർദ്ദനം ആരംഭിച്ചു. സജീവന് രണ്ട് പ്രാവശ്യം മർദ്ദനമേറ്റുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു. ഇവർക്കും മർദ്ദനമേറ്റിരുന്നു. അര മണിക്കൂർ കൊണ്ട് പോലീസ് നടപടികൾ പൂർത്തിയാക്കി ഇവരെ പറഞ്ഞയച്ചെങ്കിലും സജീവൻ പോലീസ് സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു.
സ്‌റ്റേഷനിൽ വെച്ച് തന്നെ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് സജീവൻ പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി. പോലീസിന്റെ മർദ്ദനമാണോ അതോ മറ്റ് എന്തെങ്കിലും അസുഖബാധിതനാണോ സജീവൻ എന്ന കാര്യത്തിൽ വ്യക്തതയില്ല. സജീവന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments