കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യയും മഞ്ജു വാര്യരും സാക്ഷികളാകും. കാവ്യാ മാധവനെതിരെ തെളിവുകളില്ലാത്തതിനാൽ ഇവരെ പ്രതി ചേർത്തിട്ടില്ല. അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. സായ് ശങ്കർ പൾസർ സുനിയുടെ അമ്മ , ദിലീപിന്റെ വീട്ടിലെ ജോലിക്കാരൻ ദാസൻ എന്നിവരുൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ശരത്ത് ആണ് ഏക പ്രതി. ഫോണിലെ വിവരങ്ങൾ മായിക്കാൻ ശ്രമിച്ച സായ് ശങ്കറിനെ സാക്ഷിയാക്കാൻ സാധിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ അത് കണ്ടെത്താനാവാത്ത വിധം ഒളിപ്പിച്ചിരിക്കുകയാണ്. തെളിവ് നശിപ്പിക്കാൻ അഭിഭാഷകനും കൂട്ട് നിന്നെന്നാണ് ക്രൈം ബ്രാഞ്ച് വാദം.
അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുക. ഇവിടെ നിന്ന് സെഷൻസ് കോടതിയിലേക്കും തുടർന്ന് വിചാരണ കോടതിയിലേക്കും അനുബന്ധ കുറ്റപത്രം എത്തും. 1500 ലേറെ പേജുള്ള അനുബന്ധ കുറ്റപത്രമാണ് ഇന്ന് അന്വേഷണ സംഘം സമർപ്പിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ ഉണ്ടെന്നും തന്റെ സാന്നിദ്ധ്യത്തിൽ വെച്ച് ദിലീപും സഹോദരനും ചേർന്ന് അത് കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി 15 ന് അവസാനിച്ചിരുന്നു. പിന്നീട് മൂന്നാഴ്ച സമയം കൂടി അന്വേഷണത്തിന് വേണമെന്ന ആവശ്യം തള്ളി നാലു ദിവസം കൂടി കോടതി അനുവദിക്കുകയായിരുന്നു.
Comments