ന്യൂഡൽഹി: ജൂലൈ 24നാണ് ഇന്ത്യയുടെ നിലവിലെ രാഷ്‌ട്രപതി രാമ്നാഥ് കോവിന്ദ് ഔദ്യോഗികമായി സ്ഥാനമൊഴിയുന്നത്. ജൂലൈ 23ന് അശോക ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വിടവാങ്ങൽ സത്കാരം ഒരുക്കും.
പ്രതിമാസം 5 ലക്ഷം രൂപയാണ് രാഷ്‌ട്രപതിയുടെ നിലവിലെ ശമ്പളം. കൂടാതെ സൗജന്യ മെഡിക്കൽ പരിരക്ഷ, താമസ- ഗതാഗത സൗകര്യങ്ങൾ എന്നിവയും രാഷ്‌ട്രപതിക്ക് ലഭ്യമാണ്. ഇവയിൽ പലതും വിരമിക്കലിന് ശേഷവും തുടരും.
വിരമിക്കലിന് ശേഷം ഡൽഹിയിലെ 12 ജനപഥിലായിരിക്കും രാമ്നാഥ് കോവിന്ദ് താമസിക്കുക. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10 ജനപഥിന് സമീപമണ് 12 ജനപഥ്. രാഷ്‌ട്രപതി ഭവനിൽ നിന്നും ജൂലൈ 25നാണ് അദ്ദേഹം താമസം മാറുന്നത്.
7 മുറികളും ഹൗസ്കീപ്പിംഗ് ജീവനക്കാർക്കായി ക്വാർട്ടേഴ്സും അടങ്ങുന്നതാണ് മുൻ രാഷ്‌ട്രപതിയുടെ വസതി. മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാനാണ് ഇതിന് മുൻപ് ഇവിടെ താമസിച്ചിരുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ ചിരാഗ് പസ്വാൻ കുറച്ച് കാലം ഇവിടെ തങ്ങിയിരുന്നു. പിന്നീട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഈ വസതി അനുവദിച്ചുവെങ്കിലും അദ്ദേഹം ഇവിടേക്ക് താമസം മാറിയിരുന്നില്ല.
പ്രതിമാസം ഒന്നര ലക്ഷം രൂപയായിരിക്കും രാമ്നാഥ് കോവിന്ദിന്റെ പെൻഷൻ. രണ്ട് ലാൻഡ് ഫോണുകളും ഒരു മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും സൗജന്യ വൈദ്യുതിയും വെള്ളവും ലഭിക്കും. ഒരു കാറും ഡ്രൈവറും സേവനത്തിന് ഉണ്ടാകും. രണ്ട് സെക്രട്ടറിമാരുടെ സേവനവും ഡൽഹി പോലീസിന്റെ സുരക്ഷയും അദ്ദേഹത്തിന് ലഭിക്കും.
വിരമിക്കലിന് ശേഷവും രാമ്നാഥ് കോവിന്ദിന് സൗജന്യ മെഡിക്കൽ സേവനം തുടരും. യാത്രകൾക്കായി സൗജന്യ ഫസ്റ്റ് ക്ലാസ് റെയിൽ ടിക്കറ്റും ഫ്ലൈറ്റ് ടിക്കറ്റും ലഭിക്കും. സെക്രട്ടറിതല സഹായം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രതിമാസം 30,000 രൂപയും സർക്കാരിൽ നിന്നും ലഭിക്കും.
Comments