ഒട്ടാവ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും മിക്ക രാജ്യങ്ങളും കരകയറിയെങ്കിലും കാനഡയിൽ രോഗവ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അകലുന്നില്ല. സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ തള്ളുകയാണ് കാനഡ. കൊറോണ വ്യാപനത്തിന് മുൻപ് വിസ നിരാകരിക്കൽ നിരക്ക് 15 മുതൽ 20 ശതമാനം വരെ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് 40 മുതൽ 50 ശതമാനം വരെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പേപ്പർ വർക്കുകൾ കൃത്യമായിട്ടും ഐ ഇ എൽ ടി എസ് സ്കോർ 7ന് മുകളിൽ ഉണ്ടായിട്ടും മികച്ച അക്കാഡമിക് റിസൽട്ട് ഉണ്ടായിട്ടും ഇന്ത്യൻ വിദ്യാർത്ഥികളുടേത് ഉൾപ്പെടെയുള്ള വിസ അപേക്ഷകൾ കാനഡ കൂട്ടത്തോടെ നിരസിക്കുകയാണ്. നേരത്തേ ശരാശരി അക്കാഡമിക് നിലവാരം പുലർത്തിയിരുന്ന വിദ്യാർത്ഥികൾക്ക് പോലും കാനഡ വിസ നൽകിയിരുന്നതായി കൺസൽട്ടന്റുമാർ വ്യക്തമാക്കുന്നു.
കാനഡയ്‌ക്ക് പുറമേ ഓസ്ട്രേലിയയും ന്യൂസിലാൻഡും സമാനമായ രീതിയിൽ സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയാണ്. വിസ അപേക്ഷകൾ നിരാകരിക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഈ രാജ്യങ്ങൾ വ്യക്തമാക്കുന്നില്ല. കൊറോണ പ്രതിസന്ധി ആരോഗ്യ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിസ പ്രോസസ്സിംഗിനുള്ള കാലതാമസവും വർദ്ധിച്ചു വരുന്നതായാണ് അടുത്തയിടെ പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാണ് ഈ സാഹചര്യം എന്ന് വിദഗ്‌ദ്ധർ വിലയിരുത്തുന്നു.
Comments