ഗുവാഹട്ടി: അരുണാചൽ ചൈന അതിർത്തിയിൽ കാണാതായ തൊഴിലാളികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി ഇന്ത്യൻ വ്യോമസേന. 19 പേരിൽ 7 പേരെയാണ് ഇതുവരെ കണ്ടെത്താനായത്. 12പേർക്കായുള്ള തിരച്ചിലാണ് നടക്കുന്നത്. ഫുറുക് നദിയിലാണ് പ്രളയമുണ്ടായത്. 30 തൊഴിലാളികൾ ജോലിചെയ്യ്തിരുന്ന മേഖലയിലാണ് പ്രളയം നാശം വിതച്ചത്. രക്ഷപെടുത്തിയവർക്ക് വിവിധ ആശുപത്രികളിൽ ചികിത്സ നൽകുകയാണ്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നിർമ്മാണ കരാർ ജോലിക്കാരാണ് എല്ലാവരും.
അതിർത്തി ജില്ലയായ കുരുംഗ് കുമേയയിലെ ദാമിൻ മേഖല കോലോറിയാംഗ് പട്ടണത്തിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ്. നിർമ്മാണം നടക്കുന്ന മേഖ ദാമിനിൽ നിന്നും 15 കിലോമീറ്റർ ദൂരെയാണ്. ചൈനയുടെ അതിർത്തി ഏകദേശം 80 കിലോമീറ്റർ ദൂരത്തിലാണ്.
കഴിഞ്ഞ 13-ാം തിയതിയാണ് അതിർത്തിയിൽ പ്രളയം നാശംവിതച്ചത്. നിർമ്മാണ തൊഴിലാളികളെല്ലാം അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലയായ കുരുംഗ് കുമേയ് ജില്ലയിൽ ജോലിചെയ്യുകയായിരുന്നു. അസമിൽ നിന്ന് അരുണാചൽ പ്രദേശിൽ ജോലിക്കായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അതിർത്തിയിലെ ദാമിൻ മേഖലയിലായതിനാൽ ചൈനയുടെ അതിർത്തി മേഖലയിലും അറിയിപ്പു നൽകിയിരിക്കുകയാണ്.
Comments