തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ കളക്ടർമാർക്ക് സ്ഥലം മാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കാനാണ് തീരുമാനം. നേരത്തെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു ശ്രീറാം സേവനമനുഷ്ഠിച്ചിരുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയുടെ ചുമതലയും ശ്രീറാമിന് നൽകിയിരുന്നു.
മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് നിലനിൽക്കെ സെക്രട്ടറിയേറ്റിന് അകത്ത് തന്നെ ശ്രീറാമിന് ചുമതല നൽകിയത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കളക്ടറുടെ ചുമതല ശ്രീറാമിന് നൽകിയിരിക്കുന്നത്. രേണു രാജ് എറണാകുളം കളക്ടറായും ജെറോമിക് ജോർജ്ജ് തിരുവനന്തപുരം കളക്ടറായും മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസെ (ആരോഗ്യവകുപ്പിലേക്ക്) ശ്രീറാം വെങ്കിട്ടരാമൻ നേരത്തെ കൈകാര്യം ചെയ്തിരുന്ന ചുമതല വഹിക്കും. കെഎസ്‌ഐഡിസി എംഡി സ്ഥാനത്തുണ്ടായിരുന്ന രാജമാണിക്യത്തെ റൂറൽ ഡെവലപ്‌മെന്റ് കമ്മീഷണായി നിയമിക്കും. ഹരികിഷോറാണ് പുതിയ കെഎസ്‌ഐഡിസി എംഡി. ജാഫർ മാലിക്കിനാണ് പിആർഡി ഡയറക്ടർ ചുമതല.
Comments