മുംബൈ: അനധികൃത ഫോൺ ചോർത്തൽ കേസ് ഉൾപ്പെടെ മഹാരാഷ്ട്രയിലെ രണ്ട് പ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറാൻ നിർദേശിച്ച് ഏകനാഥ് ഷിൻഡെ സർക്കാർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയ കേസാണ് അനധികൃത ഫോൺ ചോർത്തൽ. ഇതുകൂടാതെ ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗിരീഷ് മഹാജന്റെ മൊഴി രേഖപ്പെടുത്തിയ ക്രിമിനൽ കേസുമാണ് സിബിഐയ്ക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാർ സംസ്ഥാന പോലീസിനോട് നിർദേശിച്ചത്.
ഐപിഎസ് ഓഫീസർ രശ്മി ശുക്ല 2019ൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ (എസ്ഐഡി) മേധാവിയായിരിക്കെ രാഷ്ട്രീയ നേതാക്കളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഫോൺ നിയമവിരുദ്ധമായി ചോർത്തിയെന്ന് ആരോപിക്കുന്നതാണ് കേസ്. സംഭവത്തിൽ മുംബൈ ഫോലീസ് 2021-ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
കേസിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ മൊഴി കഴിഞ്ഞ മാർച്ചിലായിരുന്നു രേഖപ്പെടുത്തിയത്. മുംബൈ പോലീസിന്റെ സൈബർ വിഭാഗമായിരുന്നു ഫഡ്നാവിസന്റെ മൊഴിയെടുത്തത്. സാക്ഷിയെന്ന നിലയിലാണ് ഫഡ്നാവിസിന്റെ മൊഴിയെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് സേനയിലെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലുമുള്ള അഴിമതിയെക്കുറിച്ച് അന്നത്തെ മഹാരാഷ്ട്ര ഡിജിപിക്ക് ഐപിഎസ് ഓഫീസർ ശുക്ല എഴുതിയതായി പറയപ്പെടുന്ന കത്ത് ഉദ്ധരിച്ച് അന്നത്തെ സർക്കാരിനെതിരെ ഫഡ്നാവിസ് ആരോപണമുന്നയിച്ചിരുന്നു. കത്തിൽ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ഉൾപ്പെട്ടിരുന്നതിനാൽ, എസ്ഐഡി മേധാവി രശ്മി ശുക്ല ഭരണപക്ഷ നേതാക്കളുടെ ഫോണുകൾ അനുമതിയില്ലാതെ ചോർത്തിയെന്ന് ആരോപണമുയർന്നതാണ് കേസായത്.
Comments