മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ സർവകലാശാലയിൽ നടന്ന വെടിവെയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. തെക്കൻ പ്രവിശ്യയായ ബാസിലനിലെ മുൻ മേയറും എക്‌സിക്യൂട്ടീവ് അസിസ്റ്റൻഡും യൂണിവേഴ്‌സിറ്റി സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പട്ടത് എന്നാണ് പ്രാഥമിക വിവരം.വെടിവെയ്പ്പ് നടന്ന സ്ഥലത്തെ മേയർ ജോയി ബെൽമോണ്ടെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
സബർബൻ ക്യൂസോൺ നഗരത്തിലെ അറ്റെനിയോ ഡി മനില സർവകലാശാലയുടെ ഗേറ്റിന് സമീപം വെച്ചായിരുന്നു ദാരുണമായ വെടിവെയ്പ്. അക്രമത്തിന് പിന്നാലെ രണ്ട് പിസ്റ്റളുമായി എത്തിയ തോക്കുധാരിയെ സ്ഥലത്ത് നിന്നും പിടികൂടുകയും ചെയ്തു. സർവ്വകലാശാല അടച്ചുപൂട്ടുകയും ലോ സ്‌കൂളിലെ ബിരുദദാന ചടങ്ങ് റദ്ദാക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടർ ഗെസ്മുണ്ടോ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ യാത്രാ മാറ്റിവെച്ചതായി അറിയിച്ചിരുന്നു.പങ്കെടുക്കേണ്ട കുട്ടികളും പരിക്കേറ്റവരിൽ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പുതിയ പ്രസിഡന്റ് ഫെർഡിനാർഡ് മാർക്കസ് ജൂനിയറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്ിനോടനുബന്ധിച്ച് വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടും അക്രമണം നടന്നതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.















