ലക്നൗ: ഇന്ത്യൻ എയർഫോഴ്സിലേക്കുളള അഗ്‌നിവീരൻമാരുടെ ആദ്യ ബാച്ചിലേക്കുളള റിക്രൂട്ട്മെന്റ് പരീക്ഷ നടന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ കനത്ത പോലീസ് സുരക്ഷയിലാണ് പരീക്ഷ നടന്നത്. ഇന്ന് മുതൽ ജൂലൈ 31 വരെ രാജ്യത്തെ വിവിധ ഇടങ്ങളിലായി ആണ് പരീക്ഷ നടക്കുന്നത്. റിക്രൂട്ട്മെന്റ് പരീക്ഷയിൽ രണ്ടര ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുക.
ആകെ 11 കേന്ദ്രങ്ങളാണ് അഗ്നിവീർ പരീക്ഷയ്‌ക്കായി അനുവദിച്ചിരിക്കുന്നത്. ഇതിൽ ആറെണ്ണം കാൺപൂർ ഔട്ടറിലാണ്. ഓരോ കേന്ദ്രത്തിലും മൂന്ന് ഷിഫ്റ്റുകളിലായി 1875 ഉദ്യോഗാർത്ഥികൾ ദിവസവും പരീക്ഷ എഴുതും. അതേസമയം എല്ലാ കേന്ദ്രങ്ങളിലും സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമെ വ്യോമസേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ എല്ലാ കേന്ദ്രങ്ങളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.
കർശനമായ ഡ്രോൺ നിരീക്ഷണവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.എല്ലായിടത്തും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സാധാരണ നിലയിൽ സമാധാനത്തോടെയാണ് പരീക്ഷ പുരോഗമിക്കുന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.
ഇന്ത്യൻ യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് നയമാണ് അഗ്‌നിപഥ് പദ്ധതി. ജൂൺ 14 നാണ് പദ്ധതി കേന്ദ്രം പുറത്തിറക്കിയത്.പദ്ധതി പ്രകാരം പതിനേഴര വയസ്സ് മുതൽ 23 വരെ പ്രായമുള്ള യുവാക്കളെ നാല് വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കും. ‘അഗ്‌നിവീർ’ എന്ന പേരിൽ കര, നാവിക, വ്യോമയാന വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് ഇവരെ ഉൾപ്പെടുത്തും.
Comments