ഗാന്ധിനഗർ: ഭാരതത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തതോടെ സന്തോഷത്തിലാണ് രാജ്യം മുഴുവൻ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ഗോത്രവനിത രാജ്യത്തിന്റെ രാഷ്ട്രപതിയായ ചരിത്ര നിമിഷങ്ങൾ ആഘോഷമാക്കുകയാണ് ഗുജറാത്തിലെ ഗോത്രവർഗം. ദ്രൗപദി മുർമു ഭാരതത്തിലെ ആദ്യ ഗോത്രവർഗ വിഭാഗക്കാരിയായ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ്. വെള്ളിയാഴ്ച മുതൽ ഈ അസുലഭ നിമിഷങ്ങൾ ഗുജറാത്തിലെ ഗോത്രവർഗ വിഭാഗവും ബിജെപി നേതാക്കളും ആഘോഷമാക്കുകയാണ്.
ഗോത്രവർഗ നാടോടി നൃത്തങ്ങളും മുർമുവിന്റെ ജീവിതത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും എല്ലാം ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽനടയായി വലിയ റാലികളാണ് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. നർമ്മദ ജില്ലയിലെ സാഗ്ബറയിലും ബറൂച്ച് ജില്ലയിലെ നേത്രംഗിലും ഗോത്രവർഗ വിഭാഗക്കാർ റാലി നയിച്ചു. തങ്ങളുടെ അഭിമാനം വാനോളമുയർത്തിയ ദ്രൗപദി മുർമുവിന് അഭിവാദ്യം അർപ്പിച്ച് പരമ്പരാഗതമായി വസ്ത്രം ധരിച്ച ഒരു ജന വിഭാഗം നൃത്തവും സംഗീതവും ഗുജറാത്തിന്റെ തെരുവീഥികളിൽ കാഴ്ചവെച്ചു.
ഇതാദ്യമായാണ് ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ഗുജറാത്തിലെ മൈതാനങ്ങളിൽ ആഘോഷമാകുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ദ്രൗപദി മുർമുവിന്റെ ജീവിതം നിരവധി ഗോത്രവർഗക്കാർക്ക് പ്രചോദനമാണ്. പ്രത്യേകിച്ച് ആദിവാസി സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾക്ക്. ഒരു ഗോത്രവർഗ വനിത രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ പാർട്ടിക്ക് ഗോത്രമേഖലയിൽ നേട്ടമുണ്ടാക്കാം, പക്ഷേ ബിജെപിയുടെ ലക്ഷ്യം അതല്ല. ദ്രൗപദി മുർമുർവിന്റെ ജീവിതത്തിൽ നിന്ന് ജനങ്ങൾ പാഠം ഉൾക്കൊള്ളണം എന്ന ലക്ഷ്യത്തിലാണ് ഈ വിജയം ആഘോഷമാക്കുന്നതെന്ന് ബറൂച്ച് എംപിയും മുതിർന്ന ബിജെപി നേതാവുമായ മൻസുഖ് വാസവ പറഞ്ഞു.
Comments