ശ്രീനഗർ: രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാംനാഥ് കോവിന്ദിനെ അധിക്ഷേപിച്ച് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി. തന്റെ ഭരണത്തിന്റെ കീഴിൽ ഇന്ത്യൻ ഭരണഘടന പലവട്ടം രാംനാഥ് കോവിന്ദ് ചവിട്ടി മെതിച്ചു എന്നാണ് ട്വിറ്ററിലൂടെ മെഹബൂബ മുഫ്തി പ്രതികരിച്ചത്.
ബിജെപി അജന്‍ഡകള്‍ പൂര്‍ത്തീകരിക്കുക മാത്രമാണ് രാംനാഥ് കോവിന്ദ് ചെയ്തത്. ഭരണത്തിൻ കീഴിൽ ഇന്ത്യൻ ഭരണഘടന നിരവധി തവണ ചവിട്ടിമെതിക്കപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമവും(സിഎഎ) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മെഹബൂബ മുഫ്തിയുടെ അവഹേളനം. ന്യൂനപക്ഷങ്ങളെയും ദളിതരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപി അജൻഡയാണ് രാംനാഥ് കോവിന്ദ് നടപ്പാക്കിയത്.
അതേസമയം, രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പദവിയിലിരുന്ന ഒരു വ്യക്തിയ്‌ക്കെതിരെ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അവഹേളന പരാമർശം നടത്തിയ മെഹബൂബ മുഫ്തിയ്‌ക്കെതിരെ ജനങ്ങൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. രാജ്യത്തിന്റെ രാഷ്‌ട്രപതി ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിച്ചു എന്ന പിഡിപി നേതാവിന്റെ പരാമർശം അങ്ങേയറ്റം മോശമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ പ്രതികരിക്കുന്നത്. ത്രിവർണ്ണ പതാകയെ ആവർത്തിച്ച് ആക്ഷേപിക്കുന്ന പിഡിപി നേതാവ് ഭരണഘടനാ മൂല്യങ്ങളെപ്പറ്റി സംസാരിക്കുന്നുവെന്നും ത്രിവർണ പതാക ഉയർത്തില്ലെന്ന് മുഫ്തിയാണ് പറഞ്ഞതെന്നും ബിജെപി തിരിച്ചടിച്ചു.
Comments