1999 മെയ് 3ന് ആരംഭിച്ച കാർഗിൽ യുദ്ധത്തിൽ, പാകിസ്താൻ സൈന്യത്തിന്റെ നുഴഞ്ഞുകയറ്റങ്ങളെ ഫലപ്രമായി നിർവീര്യമാക്കി ഇന്ത്യ വിജയം വരിച്ചപ്പോൾ, കരസേനക്കൊപ്പം സ്മരിക്കപ്പെടുന്നതാണ് ഇന്ത്യൻ വ്യോമസേനയുടെ ശൗര്യം. ഓപ്പറേഷൻ സഫേദ് സാഗർ എന്ന പേരിൽ വ്യോമസേന നടത്തിയ ധീരോദാത്തമായ പോരാട്ടം പിൽക്കാലത്ത് വിദേശ രാജ്യങ്ങളുടെ വരെ സൈനിക പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിക്കുകയുണ്ടായി. മലയാളിയായ എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ഉൾപ്പെടെയുള്ള വ്യോമസൈനികർ നേതൃത്വം നൽകിയ ഓപ്പറേഷൻ സഫേദ് സാഗറിലെ നിർണായകമായ ദൗത്യങ്ങൾ ഓരോ ദേശസ്നേഹിക്കും ആവേശം പകരുന്നതാണ്.
മെയ് 3ന് ആരംഭിച്ച കാർഗിൽ യുദ്ധത്തിൽ, ഒരു പ്രത്യേക ദശാസന്ധി മുതൽ അദൃശ്യമായി ഇന്ത്യൻ വ്യോമസേനയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെങ്കിലും, പ്രത്യക്ഷത്തിൽ വ്യോമസേന യുദ്ധമുഖത്തേക്ക് രംഗപ്രവേശം ചെയ്തത് മെയ് 25നാണ്. അന്നേ ദിവസമായിരുന്നു യുദ്ധത്തിൽ വ്യോമസേനയെ രംഗത്തിറക്കാൻ കേന്ദ്ര സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചത്.
നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ കാർഗിൽ സെക്ടറിൽ തമ്പടിച്ചിരുന്ന പാകിസ്താൻ സൈനികരെ തുരത്താൻ ഇന്ത്യൻ കരസേനക്കൊപ്പം വ്യോമസേനയും രംഗത്ത് വന്നു. മെയ് 28ന് സ്ക്വാഡ്രൺ ലീഡർ രാജീവ് പുന്ദിർ, ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് സുബ്രഹ്മണ്യൻ മുഹിലൻ, സർജന്റ് ആർ കെ സാഹു, സർജന്റ് പി വി എൻ ആർ പ്രസാദ് എന്നീ ധീരവ്യോമ സൈനികർ ഇന്ത്യക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചു.
തുടർന്ന്, എയർ മാർഷൽ രഘുനാഥ് നമ്പ്യാരുടെ നേതൃത്വത്തിൽ, ആക്രമണത്തിന്റെ ശൈലി മാറ്റാൻ വ്യോമസേന തീരുമാനിച്ചു. ലഫ്റ്റ്നന്റ് ജോഷി നേതൃത്വം നൽകിയ ജമ്മു കശ്മീർ റൈഫിൾസ് പതിമൂന്നാം ബറ്റാലിയനൊപ്പം മിറാഷ് 2000 യുദ്ധവിമാനങ്ങളുമായി വ്യോമസേന അതിർത്തിയിൽ മിന്നൽപ്പിണർ പായിച്ചു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ദൗത്യം ഇന്ത്യൻ സേന വിജയകരമായി പൂർത്തിയാക്കി. ടോളോലിംഗിൽ ധീരമായി പൊരുതിയ സൈന്യം ഒടുവിൽ പോയിന്റ് 5140 തിരിച്ചു പിടിച്ചു.
യുദ്ധമുഖത്ത് വനിതാ വ്യോമസൈനികരുടെ സേവനവും ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ച പോരാട്ടമായിരുന്നു കാർഗിൽ യുദ്ധം. ഫ്ലൈന്റ് ലഫ്റ്റ്നന്റുമാരായ ഗുഞ്ജൻ സക്സേന, ശ്രീവിദ്യ രാജൻ തുടങ്ങിയവർ ഇന്ത്യയുടെ കാർഗിൽ യുദ്ധ നായികമാരാണ്.
രഹസ്യാന്വേഷണ ദൗത്യമായിരുന്നു പ്രധാനമായും വനിതാ വ്യോമസൈനികർ ഏറ്റെടുത്തത്. യുദ്ധഭൂമിയിൽ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായി ഗുഞ്ജൻ സക്സേന. പരിക്കേറ്റ സൈനികരെ യുദ്ധഭൂമിയിൽ നിന്നും മാറ്റുക, അവശ്യവസ്തുക്കളും മരുന്നുകളും യുദ്ധഭൂമിയിൽ എത്തിക്കുക എന്നീ ദൗത്യങ്ങൾക്കൊപ്പം, യുദ്ധഭൂമിയിലെ ശത്രുവിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് വിവരം നൽകാൻ വനിതാ സൈനികർ നിയോഗിക്കപ്പെട്ടു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിക്കുകയും പരിക്കേൽക്കുകയും ചെയ്ത 900ത്തിൽ പരം സൈനികരെ എയർ ലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ വനിതാ വ്യോമസൈനികർ യുദ്ധഭൂമിയിൽ നിന്നും മാറ്റി.
ഇന്ത്യൻ വ്യോമസേനയുടെ പോരാട്ട വീര്യം പൂർണാർത്ഥത്തിൽ ലോകത്തിന് ബോദ്ധ്യപ്പെട്ട സുപ്രധാന സന്ദർഭമായിരുന്നു 1999ലെ കാർഗിൽ യുദ്ധം.
Comments