തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖല നല്ല രീതിയിൽ അഭിവൃദ്ധി പ്രാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈയിൽ നെസ്റ്റ 700 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ടാറ്റയുമായി 75 കോടിയുടെ നിക്ഷേപം കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കാക്കനാട് 1700 കോടി നിക്ഷേപമുള്ള പദ്ധതിയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തരവാദ വ്യവസായ നിക്ഷേപം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽ ഏഴായിരം കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്.
സംരംഭക വർഷം പദ്ധതിയിൽ മൂന്നര മാസം 42870 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊറോണ കാരണം എംഎസ്എംഇ മേഖല പ്രതിസന്ധിയിൽ ആയിരുന്നു. ഇതിന് പരിഹാരമായി 1416 കോടിയുടെ പാക്കേജ് സർക്കാർ നടപപ്പിലാക്കി. 1522 കോടി യുടെ സ്വകാര്യ നിക്ഷേപം കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസായ പുരോഗതിയ്ക്കായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കും. സംരംഭകരുടെ പരാതിയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണം. അല്ലെങ്കിൽ അധികൃതർക്കെതിരെ നടപടി സ്വീകരിക്കും. വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കിൻഫ്രയ്‌ക്ക് കീഴിലെ അഞ്ച് പാർക്കുകൾക്ക് അംഗീകാരം ലഭിച്ചു. ഭരണകാലയളവിൽ 20,990 പേർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. ലോകശ്രദ്ധയുള്ള സ്റ്റാർട്ട് അപ്പ് സംസ്ഥാനമാകാൻ കേരളം ശ്രമിക്കുന്നു. അതിനായി നിരവധി കാര്യങ്ങൾ ഇനിയും ചെയ്യാൻ ഉണ്ട്.
നശീകരണ മനോഭാവം കാണിക്കുന്നത് സംസ്ഥാനത്ത് കണ്ടുവരുന്ന പ്രവണതായാണ്. അതിന്റെ ഭാഗമായുള്ള നടപടികൾ മുന്നേറ്റത്തിന് വിഘാതം ഉണ്ടാക്കും. എല്ലാ തരത്തിലും ആരോഗ്യപരമായ സമീപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments