തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പദ്ധതിയായ സിൽവർ ലൈൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പദ്ധതികൾ പൂർത്തിയാക്കുന്നതിന് സാധാരണ ഗതിയിൽ തടസ്സം ഉണ്ടാകില്ല എന്നാണ് ഏത് സർക്കാരും പ്രതീക്ഷിക്കുക. ആ പ്രതീക്ഷ തന്നെയാണ് സംസ്ഥാന സർക്കാരിനും ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ശ്രദ്ധിച്ചത് അനുമതിക്ക് മുൻപ് നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളാണ്. സാമൂഹികാഘാത പഠനം നിലച്ചിട്ടില്ല . നാടിന്റെ പദ്ധതിയാണ് സിൽവർലൈൻ. അത് തകർക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ അത് നേരത്തെ നടപ്പാക്കുമായിരുന്നു. സംസ്ഥാനത്തിന് മാത്രമായി ഇത് നടപ്പാക്കാൻ ആവില്ല. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ല. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്കും സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകണം എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്.
അതേസമയം സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലം ഹൈക്കോടതിയിൽ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനത്തിൽ പദ്ധതിയെ സംബന്ധിച്ച് സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Comments