കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാൾ. മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയിൽ, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ എസ് ചിത്രയുടെ വിശേഷണങ്ങൾ.ഒരു ചെറു പുഞ്ചിരിയുമായി പാട്ടിന്റെ ലോകത്തേക്ക് എത്തി സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ എത്തിച്ച ഗായിക. മാന്ത്രികശബ്ദം കൊണ്ട് ആരെയും പിടിച്ചിരുത്തുന്ന പാട്ടുകാരി.
അഞ്ചര വയസിൽ ആകാശവാണിയിലൂടെയാണ് കെ എസ് ചിത്ര എന്ന അതുല്യ പ്രതിഭയുടെ ശബ്ദം ആദ്യമായി മലയാളികൾ കേൾക്കുന്നത്. തുടർന്ന് 1979 ൽ അട്ടഹാസത്തിലൂടെ സിനിമാ ലോകത്തെ പിന്നണി ഗാന രംഗത്തേക്ക് ചുവട് വച്ചു. ശേഷം ജോൺസൺ മാഷിന്റെയും ബോംബെ രവിയുടെയും രവീന്ദ്രന്റെയും ഒക്കെ ഈണത്തിൽ നിരവധി ഹിറ്റുകൾ ആസ്വാദകർക്ക് സമ്മാനിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടി. ചിത്രയ്‌ക്ക് ആദ്യ ദേശീയപുരസ്‌കാരം നേടിക്കൊടുത്തത് തമിഴ് സിനിമാ ലോകമാണ് . 1986ൽ ‘സിന്ധുഭൈരവി’ എന്ന സിനിമയിലെ ‘പാടറിയേൻ പഠിപ്പറിയേൻ’ ഗാനമാണ് ആ നേട്ടം സ്വന്തമാക്കാൻ ചിത്രയെ പിന്തുണച്ചത്. തൊട്ടടുത്ത വർഷം ‘മഞ്ഞൾ പ്രസാദവും ചാർത്തി’ എന്ന ഗാനത്തിലൂടെ ദേശീയ പുരസ്‌കാരം മലയാളത്തിന്റെ മണ്ണിലുമെത്തിച്ചു.
2005 ൽ രാജ്യം ചിത്രയെ പത്മശ്രീ നൽകിയും 2021 പത്മഭൂഷൻ നൽകിയും ആദരിച്ചു.ഇതിന് പുറമെ 2018 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2009 ൽ കിംഗ്ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിലാണ് ഈ ബഹുമതി ലഭിച്ചത്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി.
Comments