വാഷിംഗ്ടൺ: മങ്കിപോക്‌സ് വ്യാപനം ലോകത്തിന് അപായ സൂചന നൽകുകയാണെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് വ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വസൂരിക്കെതിരെയുള്ള വാക്‌സിൻ മങ്കിപോക്‌സിനെ പ്രതിരോധിക്കാനായി ഉപയോഗിക്കാമെന്ന് നിരവധി ലാബ് പരിശോധനകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. നമ്മുടെ പക്കലുളളത് രണ്ടു, മൂന്ന് തലമുറകളിൽ പെട്ട വാക്‌സിനുകളാണ്. മങ്കിപോക്സ് പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ ഉപയോഗിക്കാനായി രാജ്യങ്ങൾ അവ പൂഴ്‌ത്തിവെച്ചേക്കാമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഉൾപ്പടെയുള്ള ഇന്ത്യൻ ഫാർമ കമ്പനികൾക്ക് വസൂരി വാക്‌സിനുകൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവസരം നൽകിയാൽ വാക്‌സിനുകൾ ലോകമെമ്പാടും ലഭ്യമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. വാക്‌സിൻ നിർമ്മാണത്തിന് ഇന്ത്യ പ്രാപ്തമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇന്ത്യയ്‌ക്ക് ആഗോളതലത്തിൽ മുഖ്യപങ്കാളിത്തം വഹിക്കാനാവുമെന്നും സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. കൊറോണ വാക്‌സിനേഷനിൽ ഇന്ത്യയുടെ ഇടപെടൽ ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തെ വീണ്ടും ഭീതിലാഴ്‌ത്തിയിരിക്കുന്ന മങ്കിപോക്‌സിന്റെ വ്യപനത്തിലും ഇന്ത്യയ്‌ക്ക് മാതൃകാപരമായി ഇടപെടാനാവുമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്.
Comments