കൊല്ലം : കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷയാണ് അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ചത്. ചികിത്സാ പിഴവാണ് മരണ കാരണം എന്ന് കുടുംബം ആരോപിച്ചു. എന്നാൽ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് ഹർഷയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അമ്മയുടെ ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. അഷ്ടമുടി ആശുപത്രിയിലെ ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിന് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.
യുവതിയുടെ ആരോഗ്യനില മോശമായത് ബന്ധുക്കളെ അറിയിച്ചില്ല എന്നാണ് ആരോപണം. ഹർഷയുടെ കുഞ്ഞ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ അമ്നിയോട്ടിക് ഫ്ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് ഡോക്ടർമാർ പറയുന്നു.
Comments