ഷെഫ് പിള്ള എന്ന പേര് ഉപയോഗിച്ച് സ്റ്റാറാവാൻ ശ്രമിക്കുന്നുവെന്നും ബ്രാന്റ് സൃഷ്ടിക്കുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്ക് മറുപടിയുമായി ഷെഫ് സുരേഷ് പിള്ള. സുരേഷ് പിള്ള എന്ന പേര് താനായിട്ട് ഇട്ടതുമല്ല കൂട്ടിച്ചേർത്തതുമല്ല, ശൈശവത്തിൽ നമ്മുടെ പേര് ഇടുന്നതിൽ നമുക്ക് ഒരു റോളും ഇല്ലെന്ന് ഷെഫ് പിള്ള പറഞ്ഞു. സ്വന്തം പേരിലെ ‘പൊളിറ്റിക്കൽ കറക്ട്നസ്’ തുടങ്ങിയ ഏർപ്പാടുകളൊന്നും നമുക്ക് വലിയ പിടിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ”ജാതിപ്പേര് ഉയർത്തിക്കാട്ടി കളി തുടരുന്നു” എന്ന ഡോ. നിഷ സുബൈറിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്.
ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ അച്ഛൻ പറഞ്ഞു കൊടുത്ത പേരാണ് സുരേഷ് .എസ് എന്ന് ഷെഫ് പിള്ള പറഞ്ഞു. ആ ‘എസ്’ എന്താണന്ന് എസ്എൽഎൽസി ബുക്കിലെ അച്ഛന്റെ പേരും ജോലിയും എഴുതിയ കോളം നോക്കിയാൽ മതി , ശശിധരൻ പിള്ള -കൂലി. തന്റെ പേരിനൊപ്പം താനായിട്ട് ഒന്നും തുന്നിച്ചേർത്തിട്ടില്ല. യുകെയിലെ ജോലിക്കാലത്ത് വീണ സർ നെയിമാണ് ‘ഷെഫ് പിള്ള’. അവിടെ അങ്ങിനാണ് ഓരോ പേരും അറിയപ്പെടുന്നത്.
2005ൽ ഇംഗ്ലണ്ടിലേക്ക് പോകാൻ എടുത്ത പാസ്‌പോർട്ടിലും വർക് പെർമിറ്റിന്റെ അപേക്ഷയിലും അച്ഛന്റെ പേര് മുഴുവനായി ചേർക്കേണ്ടി വന്നു. അതൊരു മതപരമായ അടലാളപ്പെടുത്തലായി തോന്നുന്നവരോട് സ്‌നേഹം മാത്രം. 2005 മുതൽ ഇംഗ്ലണ്ടിൽ വന്നപ്പോൾ ആരംഭിച്ച എഫ്ബി അക്കൗണ്ടിലും സുരേഷ് പിള്ള എന്നു തന്നെയായിരുന്നു. അന്നൊന്നും നമ്മൾ ബ്രാൻഡ് ആവുമെന്നോ സംരംഭകനാവുമെന്നോ നോക്കിയല്ല പേരെഴുതിയത്.
തന്റെ ഔദ്യോഗിക നാമത്തിന്റെ ‘പൊളിറ്റിക്കൽ കറക്ട്‌നസ്’ തിരയുന്ന വിശാല മനസ്‌ക്കരോട്- തൽക്കാലം ഷെഫ് പിള്ളയും റസ്റ്ററന്റ് ഷെഫ് പിള്ളയും അതു പോലെ തന്നെ തുടരും എന്നും അദ്ദേഹം പറഞ്ഞു. ‘പൊളിറ്റിക്കൽ കറക്ട്നസ്’ തുടങ്ങിയ ഏർപ്പാടുകളൊന്നും നമുക്ക് വലിയ പിടിയില്ല. സ്‌നേഹം നിറച്ച് രുചികൾ വാരി വിളമ്പുന്ന ഒരു പാവം കൊല്ലംകാരനാണ്. പല പരിഹാസവും അവഗണനയും തിരസ്‌കാരവും അകറ്റിനിർത്തലും നേരിട്ടാണ് ഈ കൂലിപ്പണിക്കാരന്റെ മകന്റെ രുചി യാത്ര ഇവിടെവരെയെത്തിയത് എന്നും ഷെഫ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.
Comments