കീവ്: യുക്രെയ്‌നുമേൽ റഷ്യൻ അധിവേശം ശക്തമായ സമയത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പേരാണ് വ്‌ളോഡിമർ സെലൻസ്‌കി. സൈനിക ബലം അത്ര അവകാശപ്പെടാനില്ലാത്ത ചെറു രാജ്യമായിട്ട് കൂടി യുക്രൈയ്ൻ നടത്തിയ പ്രതിരോധം ഏറെ ലോക ശ്രദ്ധ നേടിയിരുന്നു.
സാധാരണക്കാർക്ക് സൈനിക പരിശീലനം നൽകിയും ആയുധങ്ങൾ നൽകിയും യുക്രെയ്ൻ പുതിയ പ്രതിരോധമാർഗം കണ്ടെത്തിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ലോകത്തിന് മുമ്പിൽ ഹീറോ പരിവേഷം ലഭിക്കാൻ സെലൻസ്‌കിയ്‌ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ശക്തമായ നിലപാടുകളുണ്ടെന്ന് കരുതിയ ആ രക്ഷകന്റെ മുഖം മൂടിയിപ്പോൾ അഴിഞ്ഞ് വീണോ എന്ന ചർച്ചയിലാണ് സമൂഹമാദ്ധ്യമങ്ങൾ.
വോഗ് എന്ന ഫാഷൻ മാഗസീന് വേണ്ടി സെലൻസ്‌കിയും ഭാര്യ ഒലീനയും നടത്തിയ ഒരു ഫോട്ടോ ഷൂട്ടാണ് ഇതിന് കാരണം. ഒലീനയെ ധീരയായ സ്ത്രീയാക്കി ചിത്രീകരിച്ചും യുദ്ധസമയത്തെ അവളുടെ പോരാട്ടത്തെ കുറിച്ചുമെല്ലാമുള്ള ഒരു ലേഖനത്തിനു വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്.
ഫോട്ടോഷൂട്ടിനായി യുദ്ധസ്ഥലങ്ങളുടെ സെറ്റിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. ഫോട്ടോഷൂട്ടിനായി തകർന്ന കെട്ടിടങ്ങളുടേയും വിമാനങ്ങളുടേയും സെറ്റിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. പട്ടാള വേഷം ധരിച്ചയാളുകളും ഫോട്ടോഷൂട്ടിനുണ്ടായിരുന്നു.
യുദ്ധത്തിന്റെ ഫലമായി തലസ്ഥാന നഗരമായ കീവടക്കം തകർന്നിരിക്കുകയാണ്. അധിനിവേശത്തിന്റെ പരിണിതഫലമായി നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തിരുന്നു.
സ്ഥിതി ഇപ്പോഴും ആ രീതിയിൽ തുടരുമ്പോൾ സെലൻസ്‌കി സമാധാന ചർച്ചകളോ അനുനയ ശ്രമങ്ങളോ നടത്തുന്നില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധം ഏറെക്കുറെ മറന്ന മട്ടാണ് സെലൻസ്‌കിയ്‌ക്കെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
Comments