ന്യൂഡൽഹി: 75 ആഴ്ചയിൽ 75 വന്ദേ ഭാരത് ട്രെയിൻ എന്ന ലക്ഷ്യത്തിന് മുന്നോടിയായി പദ്ധതി പ്രകാരമുള്ള മൂന്നാമത്തെ ട്രെയിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 12 ന് നടക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിനുകളാണ് പരീക്ഷണയോട്ടം നടത്തുന്നത്. നവംബർ മാസം മുതൽ ദക്ഷിണേന്ത്യയിലെ പ്രത്യേക റൂട്ടിൽ സർവീസ് നടത്തുമെന്നാണ് പ്രാഥമിക വിവരം.
വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ പതിപ്പിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. അമിത വേഗതയും ട്രെയിനുകളുടെ കൂട്ടിയിടികളും മൂലമുണ്ടാകുന്ന സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ തടയുന്നതിനുള്ള ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം( ടിസിഎസി) പുതിയ ട്രെയിനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കോച്ചുകളിലെ ഫയർ ഡിറ്റക്ഷൻ അലാറങ്ങൾ, ക്യുബിക്കിളുകളിലും ടോയ്ലറ്റുകളിലും ഫയർ ഡിറ്റക്ഷൻ സപ്രഷൻ സിസ്റ്റം എന്നീ സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. നാൽകാലികൾ ഇടിച്ച് ട്രെയിനുകൾക്ക് തകരാർ സംഭവിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്നും നിർമ്മിക്കുന്ന കട്ടിയുള്ള പ്ലാസ്റ്റിക്ക് ഉപയോഗിക്കുമെന്നും വ്യക്തമാക്കി. യാത്രക്കാർക്ക് എമർജൻസി പുഷ് ബട്ടണുകളിലേക്കും ലോക്കോ പൈലറ്റുമായി സംസാരിക്കാൻ കഴിയുന്ന എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ,കേന്ദ്രീകൃത കോച്ച് മോണിറ്ററിംഗ് സംവിധാനം തുടങ്ങിയവ ഉണ്ടായിരിക്കും. നിലവിൽ ഡൽഹിയ്‌ക്കും കത്രയ്‌ക്കുമിടയിലും ഡൽഹിയ്‌ക്കും വാരാണാസിയ്‌ക്കിടയിലും രണ്ട് ട്രെയിനുകൾ ഓടുന്നുണ്ട്.
മണിക്കൂറിൽ 160 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിന്റെ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി ചെന്നൈയിൽ നിന്നും ട്രെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാജസ്ഥാനിലെ കോട്ട മുതൽ മദ്ധ്യപ്രദേശിലെ നഗ്ദ വരെ 100 മുതൽ 180 കിലോമീറ്റർ വേഗതയിലാകും പരീക്ഷണയോട്ടം നടക്കുക. രണ്ടോ മൂന്നോ പരീക്ഷണയോട്ടങ്ങൾ വിജയിച്ച ശേഷം പുതിയ ട്രെയിൻ ഓടി തുടങ്ങുമെന്ന് അറിയിച്ചു. 2023 ഓഗസ്റ്റ് 15 ന് മുൻപായി 75 ട്രെയിനുകൾ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് റെയിൽവേ. ഐസിഎഫിന് പ്രതിമാസം ആറു മുതൽ ഏഴു വരെ ട്രെയിനുകൾ നിർമ്മിക്കുന്നുണ്ട്. നവംബറോടെ 10 ആയി വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി.ഐസിഎഫിന് പുറമേ റായ് ബറേലിയിലെ മോഡേൺകോച്ച് ഫാക്ടറി, കപൂർത്തലയിലെ റെയിൽകോച്ച് ഫാക്ടറി എന്നിവിടങ്ങളിലും വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കും.
Comments