തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചിട്ട് തിരികെ ലഭിക്കാതായതോടെ, ചികിത്സയ്ക്ക് പണമില്ലാതെ വയോധിക മരണത്തിന് കീഴടങ്ങി. മാപ്രാണം സ്വദേശിയായ ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച പണവും മിച്ചമുള്ള മറ്റ് സമ്പാദ്യങ്ങളുമാണ് ഇവർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.
കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരായുസ്സിന്റെ സമ്പാദ്യം ചികിത്സയ്ക്കായി ചോദിച്ചപ്പോൾ പട്ടിയെ പോലെ ഉദ്യോഗസ്ഥർ ആട്ടിയതായി ഫിലോമിനയുടെ ഭർത്താവ് ദേവസി പരിതപിക്കുന്നു. ഇവിടെ പണമില്ല, ഉണ്ടാകുമ്പോൾ തരാം എന്നായിരുന്നു അധികൃതരുടെ മറുപടി. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നപ്പോൾ കിട്ടിയത് ഒന്നര ലക്ഷം രൂപയാണ്. അതിൽ നിന്ന് ബാക്കിയുണ്ടായിരുന്ന പണമെടുത്താണ് ഭാര്യയെ ചികിത്സിച്ചത്. ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായിട്ടും പെട്ടി ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്. ഇപ്പോൾ ഭാര്യ ഗതികെട്ട നിലയിൽ മരിച്ചു കിടക്കുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും എന്ന് 80 വയസ്സുകാരനായ ദേവസി മാദ്ധ്യമങ്ങളോട് ചോദിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന പേരിൽ പ്രചാരണം നടത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്ക് പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. ദേവസി ഉൾപ്പെടെ പതിനോരായിരത്തോളം പേരുടെ നിക്ഷേപമാണ് ബാങ്കിനെ മറയാക്കി സിപിഎം നേതാക്കൾ തട്ടിയെടുത്തത്. 312.71 കോടി രൂപയാണ് പാവങ്ങളെ പറ്റിച്ച് നേതാക്കൾ കൊണ്ടു പോയത്.
തട്ടിപ്പ് പുറത്ത് വന്ന് ഒരു വർഷം പിന്നിട്ടിട്ടും നിക്ഷേപകർ ഗതികേടിൽ തുടരുകയാണ്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. തട്ടിപ്പിന് കുടപിടിച്ച ബാങ്കിലെ 16 ജീവനക്കാരെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സസ്പെൻഡ് ചെയ്തുവെങ്കിലും ഇവരെ സിപിഎം ഇടപെട്ട് തിരിച്ചെടുത്തു.
പെൻഷൻ പണവും കന്നുകാലികളെ വിറ്റ പണവും മുതൽ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും വരെ നിക്ഷേപിച്ച പണം വരെയാണ് ഇത്തരത്തിൽ പാർട്ടിക്കാർ കൊണ്ടു പോയത്. ഇതിനെതിരെ കേരളീയ സമൂഹവും മുഖ്യധാരാ മാദ്ധ്യമങ്ങളും സർക്കാരും സഹകരണ വകുപ്പും ധനകാര്യ വകുപ്പും പോലീസും കുറ്റകരമായ മൗനം തുടരുകയാണ്. ഒരാൾക്ക് പോലും പണം നഷ്ടമാകില്ലെന്ന മന്ത്രിയുടെ പാഴ്വാക്കിന് മുന്നിലേക്ക് ധർമ്മരോഷത്തോടെ വന്ന് വീഴുകയാണ് ദേവസി ഉൾപ്പെടെയുള്ള പതിനായിരങ്ങളുടെ വിലാപങ്ങൾ.
Comments