ബംഗലൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് കർണാടക പോലീസ് സ്ഥിരീകരിച്ചു. കേസിൽ പിടിയിലായ സാക്കിറും മുഹമ്മദ് ഷഫീഖും ഇസ്ലാമിക ഭീകര സംഘടനകളായ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് എന്നാണ് വിവരം. ഷഫീഖിന്റെ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ബന്ധം ഭാര്യ സ്ഥിരീകരിച്ചു.
പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഷഫീഖ് പങ്കെടുത്തിരുന്നതായി ഭാര്യ സ്ഥിരീകരിച്ചതായാണ് വിവരം. സംഭവം നടന്ന ദിവസം ഷഫീഖ് വീട്ടിൽ ഇല്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകി. ഇത്, കൊലപാതകത്തിൽ ഷഫീഖിന്റെ നേരിട്ടുള്ള പങ്ക് സ്ഥിരീകരിക്കുന്ന നിർണായക മൊഴിയാകും. കൊലപാതകം നടക്കുമെന്ന് ഷഫീഖിന് നേരത്തെ അറിയാമായിരുന്നുവെന്ന് ഭാര്യ പറഞ്ഞതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എസ്ഡിപിഐ പരിപാടിയിൽ ഷഫീഖ് പങ്കെടുക്കുന്നതിന്റെ വീഡിയോയും ദേശീയ മാദ്ധ്യമം പുറത്തു വിട്ടിട്ടുണ്ട്. സാക്കിറിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധവും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. സവനൂർ സ്വദേശിയാണ് 29 വയസ്സുകാരനായ സാക്കിർ. 27 വയസ്സുകാരനായ ഷഫീഖ് ബെല്ലാരി സ്വദേശിയാണ്.
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 പേരെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ പോലീസ് ശക്തമായ അന്വേഷണം തുടരുകയാണ്. ജൂലൈ 26ന് രാത്രിയിലായിരുന്നു ബൈക്കിലെത്തിയ ഇസ്ലാമിക ഭീകരവാദികൾ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Comments